അയർലണ്ടിലെ പൊതു സേവന രംഗത്തെ പ്രശ്നങ്ങളെ പറ്റി 2020-ൽ ഓംബുഡ്സ്മാന് ലഭിച്ചത് 3,417 പരാതികൾ. ഏറ്റവും കൂടുതല്‍ പരാതികളുണ്ടായത് സാമൂഹിക ക്ഷേമ മേഖലയില്‍ നിന്നാണെന്നും ഓംബുഡ്‌സ്മാന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 10 വര്‍ഷമായി മദ്യമുപയോഗിക്കാത്ത സ്ത്രീക്ക് ആല്‍ക്കഹോളിസത്തിനുള്ള മരുന്ന് കൊടുത്തതടക്കം 3,417 പരാതികളാണ് ഓംബുഡ്‌സ്മാന് ലഭിച്ചത്.
കടുത്ത വയറുവേദന, മഞ്ഞപ്പിത്തം എന്നിവയുമായി Mater Hospital-ലെത്തിയ Norah എന്ന സ്ത്രീക്ക് സ്‌കാനിങ്ങില്‍ കരളില്‍ കാന്‍സര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അമിത മദ്യപാനം ചെയ്യുന്നവര്‍ക്ക് വരുന്ന acute alcohol withdrawal എന്ന അസുഖത്തിനുള്ള മരുന്നാണ് ആദ്യം നല്‍കിയത്. മരുന്ന് കഴിച്ച ഇവര്‍ക്ക് തലചുറ്റലും മറ്റും അനുഭവപ്പെട്ടു. Norah-യെ രണ്ടാമത് പരിശോധിച്ച ഡോക്ടര്‍, ഇവര്‍ 10 വര്‍ഷമായി മദ്യം ഉപയോഗിക്കാറില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ മരുന്ന് ഒഴിവാക്കി. Norah അന്ന് രാത്രി മരണപ്പെടുകയും ചെയ്തു. 10 വര്‍ഷമായി മദ്യമുപയോഗിക്കാത്ത Norah-യ്ക്ക് തെറ്റായ ചികിത്സയാണ് ആശുപത്രി നല്‍കിയതെന്നും, അതുമൂലം വിലപ്പെട്ട സമയം നഷ്ടമായെന്നും ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. പരാതി ഓംബുഡ്‌സ്മാന്‍ സ്ഥിരീകരിച്ചു.
പൊതുസേവന മേഖലയില്‍ നിന്നും 2020-ല്‍ ഓംബുഡ്‌സ്മാന് ആകെ ലഭിച്ചത് 3,417 പരാതികളാണ്. 2019-ല്‍ ഇത് 3,664 എണ്ണമായിരുന്നു – 6.7% കുറവ്.
ആകെ പരിശോധിച്ച 1,863 പരാതികളില്‍ 25% പരാതികള്‍ പൂര്‍ണ്ണമായോ, ഭാഗികമായോ സ്ഥിരീകരിച്ചിട്ടുണ്ട്. 52% പരാതികളില്‍ സ്ഥിരീകരണം നടത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
സാമൂഹികക്ഷേമ വകുപ്പിനെതിരെയാണ് പരാതികളില്‍ ഏറെയും- 23%. തദ്ദേശവകുപ്പുകള്‍ക്കെതിരെ 26% പരാതികളും, സോഷ്യല്‍ കെയര്‍ മേഖലയ്‌ക്കെതിരെ 18% പരാതികളും 2020-ല്‍ ഉണ്ടായി. ഓംബുഡ്‌സ്മാനായ Peter Tyndall ബുധനാഴ്ച പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.