അയര്‍ലണ്ടില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ എന്നിവ ചെയ്യുന്ന വിദേശികള്‍ക്കും, വെളുത്ത വര്‍ഗ്ഗക്കാരല്ലാത്തവര്‍ക്കും, ഇതേ കുറ്റങ്ങള്‍ ചെയ്യുന്ന ഐറിഷുകാരെക്കാളും, വെളുത്ത വര്‍ഗ്ഗക്കാരെക്കാളും കൂടുതല്‍ കാലം നീളുന്ന ജയില്‍ശിക്ഷ ലഭിക്കുന്നതായി പുതിയ പഠനത്തില്‍ കണ്ടെത്തല്‍.
Irish Penal Reform Trust പുറത്തുവിട്ട ‘Sometimes I’m Missing the Words’ എന്ന് പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ശിക്ഷയിലെ ഈ വിവേചനം വെളിവായത്.
ഇത്തരം കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട ആകെ കുറ്റവാളികളില്‍ 15% പേര്‍ വിദേശികളാണ്.
അയര്‍ലണ്ടിലെ പിന്നോക്കസമുദായമായ ട്രാവലര്‍ വിഭാഗത്തില്‍ പെട്ടവര്‍ ഇത്തരം ശിക്ഷകള്‍ ലഭിക്കുന്നതില്‍ മറ്റുള്ളവരെ അപേക്ഷിച്ച് 11% മുന്നിലാണ്. ട്രാവലര്‍ വിഭാഗത്തിലെ സ്ത്രീകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ 22% അധികമാണ്.
വിദേശികള്‍, വംശീയമായി ന്യൂനപക്ഷമായവര്‍ എന്നിവര്‍ ജയിലുകളില്‍ വലിയ വെല്ലുവിളികള്‍ അനുഭവിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സാംസ്‌കാരികമായ തടസങ്ങളും, വിവേചനവും ഇതില്‍പ്പെടും. ഭൂരിഭാഗം പേരും ഇത്തരം വിവേചനങ്ങളുളളതായി പ്രതികരിച്ചില്ലെങ്കിലും, ഒരു വിഭാഗം പേര്‍ തങ്ങള്‍ ജയിലില്‍ ദുരനുഭവങ്ങളിലൂടെ കടന്നുപോകുന്നതായി വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ലൈംഗിക, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ ചെയ്യുന്ന വിദേശികൾക്കും, വെളുത്ത വർഗ്ഗക്കാരല്ലാത്തവർക്കും അയർലണ്ടിൽ കൂടുതൽ ശിക്ഷ ലഭിക്കുന്നു