ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം ഇന്ന്

കാലം ചെയ്ത മുന്‍ പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍റെ സംസ്കാരം ഇന്ന്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുക. ഫ്രാൻസിസ് മാർപാപ്പ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ലളിതമായ ചടങ്ങുകൾ മതിയെന്ന പോപ്പ് എമരിറ്റസിന്‍റെ ആഗ്രഹം കണക്കിലെടുത്താകും ചടങ്ങുകൾ. പോപ്പിനെ  അവസാനമായി ഇതുവരെ കാണാനെത്തിയത് ഒരു ലക്ഷത്തിലേറെ പേരാണ്.  സെൻറ് പീറ്റേഴ്സ് ബസിലിക്കയില്‍ പോപ്പിന്‍റെ മൃതദേഹം നാല് ദിവസത്തോളം പൊതുദർശനത്തിന് വച്ചിരുന്നു.

കേരളത്തിൽ നിന്ന് സീറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും സിറോ മലങ്കര സഭാ അധ്യക്ഷൻ കർദ്ദിനാൾ ക്ലിമ്മീസ് കാതോലിക്കാ ബാവയും സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കും. അയര്‍ലന്‍ഡിനെ പ്രതിനിധീകരിച്ച് ഹോളി സീ അയര്‍ലന്‍ഡ് അംബാസഡറും ചടങ്ങില്‍ പങ്കെടുക്കും.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ ലോകത്തോട് വിട പറഞ്ഞത്. 1927 ഏപ്രിൽ 16 ന് ജർമ്മനിയിലെ ബവേറിയയിൽ ജനിച്ച അദ്ദേഹത്തിന്റെ പേര് ജോസഫ് റാറ്റ്സിംഗർ എന്നായിരുന്നു . പതിനാറാം വയസിൽ രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മൻ വ്യോമസേനയിൽ സഹായിയായിരുന്നു അദ്ദേഹം. യുദ്ധത്തിനിടെ അമേരിക്കൻ സൈന്യത്തിന്‍റെ പിടിയിലകപ്പെട്ട് യുദ്ധത്തടവുകാരനായി. തടവിൽ നിന്ന് മോചിതനായ ശേഷമാണ് റാറ്റ്സിംഗർ സഹോദരനൊപ്പം 1945 ലാണ് സെമിനാരി ജീവിതം ആരംഭിക്കുന്നത്. 1951ൽ വൈദികപ്പട്ടം ലഭിച്ചു. 2005 ഏപ്രില്‍ മാസത്തിലായിരുന്നു അദ്ദേഹം മാര്‍പാപ്പയായി സ്ഥാനമേറ്റത്. 2013 ഫെബ്രുവരിയില്‍ അദ്ദേഹം സ്ഥാനമൊഴിയുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: