അയർലണ്ടിലെ നീതിന്യായവകുപ്പ് പരാജയമോ? മന്ത്രിക്കെതിരെ അവിശ്വാസപ്രമേയം

ഡബ്ലിന്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീക്കെതിരെ അവിശ്വാസപ്രമേയവുമായി പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein. ഡിസംബര്‍ 5 ചൊവ്വാഴ്ചയാണ് പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയം സംബന്ധിച്ചുള്ള വോട്ടെടുപ്പ് നടക്കുക. നേരത്തെയും നഗരത്തില്‍ അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ മന്ത്രിക്കും, ഗാര്‍ഡ നേതൃത്വത്തിനുമെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

പ്രമേയം പാര്‍ലമെന്റില്‍ പരാജയപ്പെടാനും, മക്കന്റീ പ്രമേയത്തെ അതിജീവിക്കാനുമാണ് ഏറ്റവുമധികം സാധ്യതയെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.

നഗരത്തിലുണ്ടായ കലാപത്തെ നേരിടാന്‍ മന്ത്രിയും, ഗാര്‍ഡ കമ്മിഷണറായ ഡ്രൂ ഹാരിസും സജ്ജരായിരുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മൂന്ന് കുട്ടികള്‍ക്കും, ഒരു ആയയ്ക്കുമാണ് നവംബര്‍ 23 വ്യാഴാഴ്ച ഡബ്ലിനിലെ പാര്‍നല്‍ സ്‌ക്വയര്‍ ഈസ്റ്റിലെ ഒരു സ്‌കൂളിന് സമീപം അക്രമി നടത്തിയ കത്തിക്കുത്തില്‍ പരിക്കേറ്റത്.

ആവശ്യത്തിന് ഗാര്‍ഡകളില്ലാത്തതും, സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും, തലസ്ഥാനത്തും, മറ്റിടങ്ങളിലും ആളുകളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നും Sinn Fein നേതാവായ Mary Lou McDonald വിമര്‍ശനമുയര്‍ത്തി.

ഇതിനിടെ മന്ത്രി മക്കന്റീയെ പിന്തുണച്ചുകൊണ്ട് ഭരണകക്ഷി TD-മാരും, മന്ത്രിമാരും രംഗത്തുവന്നിട്ടുണ്ട്. Sinn Fein നടത്തുന്ന രാഷ്ട്രീയനാടകമാണ് അവിശ്വാസപ്രമേയമെന്ന് പറഞ്ഞ ജൂനിയര്‍ മിനിസ്റ്റര്‍ Hildegarde Naughton, സര്‍ക്കാരിന് മക്കന്റീയില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്നും വ്യക്തമാക്കി. സര്‍ക്കാര്‍ കക്ഷിയായ Fine Gael-ന്റെ TD-യുമാണ് Hildegarde Naughton.

അതേസമയം കഴിഞ്ഞ ദിവസം Sunday Independent ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേ പ്രകാരം, 38% പേരാണ് നീതിന്യായവകുപ്പ് മന്ത്രി എന്ന നിലയില്‍ ഹെലന്‍ മക്കന്റീ നല്ല പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് അഭിപ്രായപ്പെട്ടത്. 49% പേര്‍ അവരുടെ പ്രകടനത്തില്‍ തൃപ്തരല്ലെന്നും അഭിപ്രായപ്പെട്ടു. എന്നിരുന്നാലും മുന്‍ അഭിപ്രായവോട്ടെടുപ്പില്‍ ലഭിച്ചതിലും 9% അധികപിന്തുണയാണ് ഈ വോട്ടെടുപ്പില്‍ മക്കന്റീക്ക് ലഭിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: