കറാച്ചി: അടുത്ത 10 വര്‍ഷത്തിനുള്ളില്‍ പാക്കിസ്ഥാന്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ആണവായുധശേഖരത്തിനുടമകളാകുമെന്ന് യുഎസ്. ആണവായുധങ്ങളുടെ എണ്ണത്തില്‍ അമേരിക്കയും റഷ്യയും മാത്രമാകും പാക്കിസ്ഥാനു മുമ്പിലുണ്ടാകുകയെന്ന് യുഎസ് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഓരോ വര്‍ഷവും പാക്കിസ്ഥാന്‍ ഇരുപതോളം ആണു ബോംബുകളാണ് ആണവായുധശേഖരത്തില്‍ ചേര്‍ക്കുന്നത്.
സമ്പുഷ്ട യുറേനിയത്തിന്റെ വലിയശേഖരമുണ്ടെന്നതിനാല്‍ വരും വര്‍ഷങ്ങളില്‍ ഇത് ഇനിയും വര്‍ധിക്കാനാണിടയെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ആണവായുധ നിര്‍മാണത്തിനായി പാക്കിസ്ഥാനില്‍ നാലു പ്ലൂട്ടോണിയം നിര്‍മാണ റിയാക്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലാകട്ടെ ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിന്ന് പ്രതിവര്‍ഷം അഞ്ച് ആണവായുധങ്ങള്‍ മാത്രമാണ് ഇന്ത്യ നിര്‍മിക്കുന്നത്.
നിലവിലെ കണക്കുകള്‍വെച്ചുനോക്കിയാല്‍ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ പാക്കിസ്ഥാന്റെ അണുബോംബ് ശേഖരം 350 ആയി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഇന്ത്യയെ മാത്രമല്ല ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ ആണവശക്തികളെയും പാക്കിസ്ഥാന്‍ പിന്നിലാക്കും. നിലവില്‍ പാക്കിസ്ഥാന് 120 അണുബോംബുകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇന്ത്യക്കാകട്ടെ നൂറോളം അണുബോംബുകളാണുള്ളത്. പാക്കിസ്ഥാന്റെ ആണവനയം ഇന്ത്യയെ മാത്രം ലക്ഷ്യമിട്ടിട്ടുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.