കണ്ണൂരില്‍ ഒരു പ്രകോപനവുമില്ലാതെ സ്ത്രീകളെയും കുട്ടികളെയും വരെ ആക്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂരില്‍ ഒരു പ്രകോപനവുമില്ലാതെ സ്ത്രീകളെയും കുട്ടികളെയും വരെ ആക്രമിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നടക്കുന്ന സിപിഎം ബിജെപി അക്രമം ആസൂത്രിതമാണ്. ബോധപൂര്‍വം ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ശ്രമം നടത്തുന്നു. അക്രമം നടത്തുന്നത് ശരിയാണോയെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ചിന്തിക്കണം. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. അക്രമം അടിച്ചമര്‍ത്തും.

ഇതിനായി ശക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഈ ആക്രമണ സംഭവങ്ങള്‍ കേരളത്തിനാകെ അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ഉന്നതതല യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. കാസര്‍കോട് സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കണ്ണൂരടക്കം സംസ്ഥാനത്തു പലയിടങ്ങളിലും സംഘര്‍ഷം രൂക്ഷമായത്. ബോംബേറു മുതല്‍ കത്തിക്കുത്തുവരെയാണ് പലയിടങ്ങളിലും നടക്കുന്നത്. കണ്ണൂരിലെ അഴീക്കോട് നിരോധനാജ്ഞ പുറപ്പെടുവിച്ചെങ്കിലും ഇതിനിടെയിലും സംഘര്‍ഷം തുടരുകയാണ്.

നഗരത്തില്‍ ഇന്നു പുലര്‍ച്ചെ അഞ്ചുവീടുകള്‍ക്കു നേരെ ആക്രമണമുണ്ടായി. ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്നു സിപിഎം പ്രവര്‍ത്തകരുടെയും രണ്ടു ബിജെപി പ്രവര്‍ത്തകരുടെയും വീടിനു നേരെയാണ് ആക്രമണം നടന്നത്.തൊടുപുഴ നഗരത്തില്‍ സിപിഎം ആര്‍എസ്എസ് സംഘട്ടനവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: