ആണവായുധ പ്രയോഗത്തിലൂടെ സമ്പൂര്‍ണ്ണ നാശത്തിന് തയാറെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

മെല്‍ബണ്‍: ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയ്ക്കു തയാറെടുക്കുകയാണ് ഇസ്ലാമിക് സ്റ്റേറ്റെന്ന് ജര്‍മന്‍ പത്രപ്രവര്‍ത്തകന്‍. ഇസ്ലാമിക് സ്റ്റേറ്റിനോടൊപ്പം പത്തു ദിവസം താമസിച്ച ശേഷമാണ് ജര്‍മന്‍ പത്രപ്രവര്‍ത്തകനായ ജര്‍ഗന്‍ ടോഡന്‍ഹോഫര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ പുതിയ പുസ്തകമായ ഇന്‍സൈഡ് ഐഎസ്-ടെന്‍ ഡെയ്‌സ് ഇന്‍ ദ ഇസ്ലാമിക് സ്റ്റേറ്റിലാണ് ജര്‍ഗന്‍ ഇതു വ്യക്തമാക്കിയിരിക്കുന്നത്. ഐഎസിന്റെ നിയന്ത്രണത്തിലുള്ള മൊസൂള്‍, ഇറാഖ്, റഖ, സിറിയ നഗരങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് ജര്‍ഗന്‍ പുസ്തകം രചിച്ചത്. ഈ ദിവസങ്ങളില്‍ യുകെയില്‍ നിന്നുള്ള തീവ്രവാദി പ്രവര്‍ത്തകനായ ജിഹാദി ജോണ്‍ ആയിരുന്നു ജര്‍ഗന്റെ സംരക്ഷണ ചുമതല നിര്‍വഹിച്ചത്. ഐഎസിന്റെ തലവെട്ടല്‍ വീഡിയോയിലൂടെയാണ് ജിഹാദി ജോണ്‍ കുപ്രസിദ്ധി നേടുന്നത്.

ഐഎസിന്റെ ശക്തിയെ യൂറോപ്യന്‍ രാജ്യങ്ങള്‍ വില കുറച്ചു കാണുകയാണ്. 100 മില്ല്യണ്‍ ജനങ്ങളെ കൊന്നൊടുക്കാന്‍ കഴിയുന്ന ആണവ സുനാമിക്ക് തയാറെടുക്കുകയാണ് ഐഎസ്. യുകെയേക്കാള്‍ വിസ്തൃതമായ പ്രദേശം ഇന്ന് ഐഎസിന്റെ നിയന്ത്രണത്തിലുണ്ട്. ദിവസവും നൂറു കണക്കിനാളുകളാണ് ഐഎസില്‍ ചേരാനായി എത്തിക്കൊണ്ടിരിക്കുന്നത്. ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനു വേണ്ടിയാണ് എംബഡഡ് ജേണലിസ്റ്റ് എന്ന നിലയില്‍ ജര്‍ഗന്‍ ഐഎസിനൊപ്പം ചേരുന്നത്. തലവെട്ടുന്ന വീഡിയോകള്‍ ശത്രുക്കളെ ഭയപ്പെടുത്താനുള്ള ഐഎസിന്റെ തന്ത്രങ്ങളുടെ ഭാഗമാണെന്ന് ജര്‍ഗന്‍ പറയുന്നു. താന്‍ കണ്ടതില്‍ വെച്ചേറ്റവും അപകടകാരികളായ ശത്രുക്കളാണ് ഐഎസ് പ്രവര്‍ത്തകരെന്നും അദ്ദേഹം പറയുന്നു. അറബികള്‍ക്കു മാത്രമേ ഐഎസിനെ തടയാനാകൂ എന്നും ജര്‍ഗന്‍ പറയുന്നു.

സോഷ്യല്‍ മീഡിയ വഴിയാണ് ഐഎസ് തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കുന്നത്. ഐഎസിനൊപ്പമുള്ള ദിവസങ്ങളില്‍ തറയില്‍ ഉറങ്ങാനാണ് അവര്‍ അനുവദിച്ചിരുന്നത്. തന്റെ സ്യൂട്ട് കേസും സ്ലീപ്പിംഗ് ബാഗും മാത്രമാണ് കൊണ്ടുവരാന്‍ അവര്‍ അനുവദിച്ചത്. ആളുകല്‍ ഇവിടെ ഷെല്‍ഹോളുകളിലും ബാറക്കിലും ബോംബിട്ട് തകര്‍ന്ന വീടുകളിലുമാണ് താമസിക്കുന്നതെന്നും ജര്‍ഗന്‍ പറയുന്നു.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: