സിഡി കൈവശമുണ്ടെന്ന നിലപാടില്‍ ഉറച്ച് ബിജു രാധാകൃഷ്ണന്‍

കൊച്ചി: തന്നെ ഭ്രാന്തനാക്കി കാണിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതായി സോളാര്‍പ്രതി ബിജു രാധാകൃഷ്ണന്‍. സോളാര്‍കമ്മീഷന് മുമ്പാകെ തെളിവ് നല്‍കാന്‍ എത്തിയ അദ്ദേഹം പക്ഷേ മുഖ്യമന്ത്രിയ്‌ക്കെതിരേ ആരോപിക്കുന്ന ലൈംഗികാപവാദ വീഡിയോ ഉള്‍പ്പെടുന്ന സിഡി തന്റെ കൈവശമുണ്ടെന്ന നിലപാടില്‍ ഉറച്ചു നിന്നു. അതേസമയം എന്ന് സിഡി പുറത്തുവിടുമെന്ന് അദ്ദേഹം പ്രതികരിച്ചില്ല. ഇന്ന് രാവിലെ 11 മണിയോടെയാണ് സോളാര്‍ കമ്മീഷന് മുമ്പാകെ ബിജു മൊഴി നല്‍കുക.

ഇതിനായി കനത്ത പോലീസ് വലയത്തില്‍ ബിജുവിനെ എത്തിച്ചപ്പോള്‍ ആയിരുന്നു അദ്ദേഹം ഈ രീതിയില്‍ പ്രതികരിച്ചത്. തെളിവുകള്‍ ഹാജരാക്കുക തന്നെ ചെയ്യും. അതില്‍ നിലപാടു മാറ്റമില്ലെന്നും ബിജുരാധാകൃഷ്ണന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയ്‌ക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച ബിജു സി ഡി തന്റെ കൈവശമുണ്ടെന്ന് നേരത്തേ വെളിപ്പെടുത്തിയിരുന്നു.

തെളിവുകള്‍ ഹാജാരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും രേഖകകള്‍ വീണ്ടെടുക്കാനായില്ലെന്നും നാലിടങ്ങളിലായി തെളിവുകള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ സോളാ കമ്മീഷന് മുന്നില്‍ ബോധിപ്പിച്ചു. തന്റെ കൈയ്യില്‍ തെളിവുകള്‍ ഉണ്ടെന്ന് തന്നെയായിരുന്നു ഇന്നും ബിജു രാധാകൃഷ്ണന്‍ കമ്മീഷനു മുന്നില്‍ പറഞ്ഞത്. ബ്രെയിന്‍മാപ്പിംഗ് അടക്കം ഏത് ശാസ്ത്രീയ പരിശോധനക്കും തയാറാണെന്നും ബിജു സോളാര്‍ കമ്മീഷന് നല്‍കിയ അപേക്ഷയില്‍ പറഞ്ഞു.

താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉത്തമബോധ്യമുണ്ടെന്നും എല്ലാ തെളിവുകളും സോളാര്‍കമ്മീഷനു മുന്നില്‍ ഹാജരാക്കുമെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. താന്‍ വെളിപ്പെടുത്തല്‍ നടത്തിയതോടെ ചില മാധ്യമങ്ങള്‍ തന്നെ അവഹേളിക്കുകയാണെന്നും തന്നെ ഭ്രാന്തനായി ചിത്രീകരിക്കുകയാണെന്നും ബിജു ആരോപിച്ചു.

പത്താം തീയതി സിഡി ഹാജരാക്കണമെന്ന് കമ്മിഷന്‍ ബിജുവിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സിഡി മറ്റൊരാളുടെ കയ്യിലാണെന്ന് ബിജു പറഞ്ഞിരുന്നു. രണ്ടര വര്‍ഷം മുന്‍പ് വരെ സിഡി തന്റെ കയ്യിലുണ്ടായിരുന്നുവെന്നും എന്നാല്‍, ഇപ്പോള്‍ അത് മറ്റൊരാളുടെ കയ്യിലാണെന്നും അയാളുടെ കയ്യില്‍ നിന്നും കമ്മിഷന്‍സിഡി പിടിച്ചെടുക്കണമെന്നും ബിജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: