അങ്കാര : ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്ക് സ്്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ സാധനങ്ങള്‍ നല്‍കുന്ന രാജ്യങ്ങളില്‍ ഇന്ത്യയും. ഐഎസ് തീവ്രവാദികള്‍ക്ക് സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഏഴ് കമ്പനികളും ഉള്ളതായി യൂറോപ്യന്‍ യൂണിന്റെ പഠനമാണ് കണ്ടെത്തിയത്.
കേബിളുകള്‍, വളങ്ങള്‍, ചില രാസ വസ്തുക്കള്‍, മൊബൈല്‍ ഫോണുകളുടെ അവശിഷ്ടങ്ങള്‍ എന്നിങ്ങനെ അധികം ശ്രദ്ധിക്കാത്ത വസ്തുക്കള്‍ കമ്പനികള്‍ എവിടേയ്ക്കാണ് വിതരണം ചെയ്യുന്നതെന്ന് സര്‍ക്കാരും അതാതു സ്ഥാപനങ്ങളും ശ്രദ്ധിക്കുകയും നിരീക്ഷിക്കുകയും ചെയ്യണമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.
തുര്‍ക്കി, ബ്രസീല്‍, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 51 കമ്പനികള്‍ വാങ്ങുകയോ വില്‍ക്കുകയോ നിര്‍മ്മിക്കുകയോ ചെയ്യുന്ന 700 ലധികം സാധനങ്ങള്‍ ഇസ്്‌ളാമിക് സ്റ്റേറ്റിന് ഐഇഡി കള്‍ നിര്‍മ്മിക്കുന്നതിനായി ഉപയോഗപ്പെടുന്നു എന്നാണ് വിവരം. ഏറ്റവും കൂടുതല്‍ കമ്പനികള്‍ തുര്‍ക്കിയില്‍ നിന്നാണ്. തുര്‍ക്കിയിലെ 13 സ്ഥാപനങ്ങള്‍ ഈ വിതരണ ശൃംഖലയില്‍ ഉണ്ടെന്നും തൊട്ടുപിന്നില്‍ ഏഴ് സ്ഥാപനങ്ങളുള്ള ഇന്ത്യയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വളങ്ങള്‍, രാസവസ്തുക്കള്‍, മൊബൈല്‍ ഫോണുകളുടെ അവശിഷ്ടങ്ങള്‍ എന്നിവ പോലെ വില കുറഞ്ഞതും എളുപ്പം കിട്ടുന്നതുമായ വ്യാവസായിക അവശിഷ്ടങ്ങള്‍ ഐഎസ് വ്യാപകമായി സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നതായി 20 മാസം നീണ്ട പഠനത്തില്‍ നിന്നും കോണ്‍ഫ്ളീക്റ്റ് അര്‍മാമെന്റ് റിസര്‍ച്ച് (കാര്‍) കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വിവരങ്ങള്‍ സര്‍ക്കാര്‍ കയറ്റുമതി ലൈസന്‍സില്‍ പെടാറില്ലെന്നും ഇവര്‍ പറയുന്നു. റുമാനിയ, റഷ്യ, നെതര്‍ലണ്ട്, ചൈന, സ്വിറ്റ്സര്‍ലന്റ്, ഓസ്ട്രിയ, ചെക്ക് റിപ്പബ്ളിക് എന്നീ രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.