‘നിര്‍ഭയയെ ഓര്‍ത്ത് സഹതപിക്കാനാകില്ല. ജിഷ അവളിപ്പോള്‍ കേരളത്തിനു നിര്‍ഭയയേക്കാള്‍ വലിയ ചോദ്യചിഹ്നമാണ്’, മഞ്ജു വാര്യര്‍

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ഒരു വാക്കിനും ഭാഷയ്ക്കും ഉള്‍ക്കൊള്ളാനാകാത്ത അത്രയും ദേഷ്യവും സങ്കടവും ഉള്ളില്‍ നിറയുകയാണ്. അപമാനിക്കപ്പെട്ട്…അല്ല…അങ്ങനെ പറഞ്ഞാല്‍ മതിയാകില്ല. ഒരു കടലാസ് കഷണമെന്നോണം നെടുകെയും കുറുകെയും വലിച്ചുകീറപ്പെട്ട് മരിക്കാതെ മരിച്ച ജിഷയെന്ന അനുജത്തി അനുഭവിച്ച വേദനയ്ക്ക് പുറത്തെ തീവേനലിനേക്കാള്‍ ചൂടുണ്ട്. നമുക്ക് അവളോട് ഒന്നും പറയാനില്ല. നിശബ്ദമായി നില്‍ക്കുക മാത്രം ചെയ്യാം. ഞാന്‍ നിങ്ങളിലൊരാളായിരുന്നില്ലേ..എന്ന അവളുടെ ചോദ്യത്തിന് നമുക്ക് മറുപടിയില്ല. മൃഗങ്ങള്‍ പോലും ചിലപ്പോള്‍ പ്രതികരിച്ചേക്കാം. അത് ചെയ്തയാളെ അവരോട് ഉപമിക്കുന്നത് കേട്ടാല്‍. സമ്പൂര്‍ണസാക്ഷരതയിലും അറിവിലും സംസ്‌കാരത്തിലുമൊക്കെ അഭിരമിക്കുന്ന മലയാളിമനസിന് ഇനി ഉത്തരേന്ത്യയിലേക്കു നോക്കി പുച്ഛിക്കാനാകില്ല. നിര്‍ഭയയെ ഓര്‍ത്ത് സഹതപിക്കാനാകില്ല. ജിഷ അവളിപ്പോള്‍ കേരളത്തിനു നിര്‍ഭയയേക്കാള്‍ വലിയ ചോദ്യചിഹ്നമാണ്.കേരളത്തിന്റെ തെരുവിലും, രാത്രിയിലും മാത്രമല്ല സ്ത്രീയുടെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്നത്. സ്വന്തം വീടിനുള്ളില്‍ കൂടിയാണ്. ആ ഞെട്ടിക്കുന്ന തിരിച്ചറിവിന് ഇന്ത്യയിലെ മറ്റിടങ്ങളിലുണ്ടായ സംഭവങ്ങളേക്കാള്‍ തീവ്രതയുണ്ട്. പ്രതിഷേധങ്ങള്‍ ഉയരുന്നു. പരാതികളും ആരോപണങ്ങളും നിറയുന്നു. എല്ലാം നാളെ നിലയ്ക്കും. വലിച്ചുകീറപ്പെടാന്‍ അപ്പോഴും പെണ്ണ് ഒരു കടലാസായി ബാക്കിയുണ്ടാകും. അമ്മ,പെങ്ങള്‍ എന്ന പതിവ് ചോദ്യത്തിലേക്കു പോകുന്നില്ല. ഒന്നുമാത്രം പറയട്ടെ…ഒരു സ്ത്രീയെ കൈക്കരുത്തില്‍ കീഴടക്കുന്നവനാണു ലോകത്തിലെ ഏറ്റവും വലിയ ഭീരു. അവനെ ഒരിക്കലും ആണെന്നു വിളിക്കാനാകില്ല…

Share this news

Leave a Reply

%d bloggers like this: