മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചു; ആഭ്യന്തരം പിണറായിക്ക്,തോമസ് ഐസകിന് ധനകാര്യം, എം.എം മണി ചീഫ് വിപ്പ്

തിരുവനന്തപുരം: സിപിഎം മന്ത്രിമാരുടെ വകുപ്പുകളെക്കുറിച്ച് ഏകദേശ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആഭ്യന്തരവും വിജിലന്‍സും കൈകാര്യം ചെയ്യും. ധനകാര്യവകുപ്പ് തോമസ് ഐസക്ക,് പൊതുമരാമത്ത് ജി.സുധാകരനും ഭരിക്കും. സി.രവീന്ദ്രനാഥ് (വിദ്യാഭ്യാസം), കെ.കെ.ശൈലജ (ആരോഗ്യം), ഇ.പി.ജയരാജന്‍ (വ്യവസായം), കടകംപള്ളി സുരേന്ദ്രന്‍ (വൈദ്യുതി), എ.സി.മൊയ്തീന്‍ (സഹകരണം), ടി.പി.രാമകൃഷ്ണന്‍ (തൊഴില്‍, എക്‌സൈസ്), ജെ.മേഴ്‌സിക്കുട്ടിയമ്മ (ഫിഷറീസ്, തുറമുഖം) കെ.ടി.ജലീല്‍ (ടൂറിസം) എന്നിങ്ങനെയാണ് മന്ത്രിസ്ഥാനങ്ങള്‍. എ.കെ.ബാലന് പട്ടികവര്‍ഗക്ഷേമത്തിന് പുറമേ തദ്ദേശസ്വയംഭരണ വകുപ്പു കൂടി ഉണ്ടാകും. യുഡിഎഫ് മന്ത്രിസഭയില്‍ മൂന്നു മന്ത്രിമാര്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശസ്വയംഭരണ വകുപ്പ് ഒറ്റവകുപ്പാക്കി മാറ്റും. മന്ത്രിസ്ഥാനം ലഭിക്കാതിരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എം.മണി ചീഫ് വിപ്പ് ആകും. ഐസക്കും ബാലനും സുധാകരനും 2006-ലെ വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. സെക്രട്ടറിയേറ്റ് തീരുമാനിച്ച മന്ത്രിമാരുടെ പട്ടിക സംസ്ഥാന സമിതി അംഗീകരിച്ചു.

എട്ടു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായിരുന്നു. 19 അംഗ മന്ത്രിസഭ എന്ന് ഇടതുമുന്നണി നേതൃയോഗവും ഔപചാരികമായി തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സിപിഎമ്മില്‍ നിന്നു 12 പേര്‍ മന്ത്രിസഭയിലുണ്ടാകും. മന്ത്രിമാരെ തീരുമാനിക്കാന്‍ സിപിഐയുടെ നിര്‍വാഹകസമിതി, കൗണ്‍സില്‍ യോഗങ്ങളും ഇന്ന് നടക്കും. ബുധനാഴ്ചത്തെ സത്യപ്രതിജ്ഞ ചടങ്ങും മന്ത്രിസഭയുടെ തുടര്‍പ്രവര്‍ത്തനവും ആര്‍ഭാടരഹിതമാക്കാനാണ് എല്‍ഡിഎഫ് തീരുമാനം.

കാഞ്ഞങ്ങാട് എംഎല്‍എ ഇ.ചന്ദ്രശേഖരന്‍ സിപിഐയുടെ നിയമസഭാകക്ഷി നേതാവാകുമെന്നാണ് റിപ്പോര്‍ട്ട്. വി.എസ്.സുനില്‍കുമാര്‍, പി.തിലോത്തമന്‍, കെ.രാജു എന്നിവര്‍ മന്ത്രിമാരായേക്കും. മുതിര്‍ന്ന നേതാക്കളാ. സി.ദിവാകരന്റെയും മുല്ലക്കര രത്‌നാകരന്റെയും പേരുകളും ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കൊല്ലം ജില്ലാ കമ്മിറ്റി മുല്ലക്കരയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ശക്തമായി രംഗത്തുണ്ട്. എന്നാല്‍ മൂന്ന് തവണ മത്സരിച്ചവര്‍ മാറിനില്‍ക്കട്ടെ എന്ന പാര്‍ട്ടി തീരുമാനത്തില്‍ ഇളവ് ലഭിച്ച മത്സരിച്ചവര്‍ മന്ത്രിമാരാകേണ്ട എന്ന നിലപാടിലാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

കോണ്‍ഗ്രസ്-എസിന്റെ മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി തന്നെ. ജനതാദള്‍-എസില്‍ മാത്യു ടി. തോമസും കെ.കൃഷ്ണന്‍കുട്ടിയും മന്ത്രിയാകാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറിയിട്ടില്ല. എന്‍സിപിയില്‍ തോമസ് ചാണ്ടിയും, എ.കെ.ശശീന്ദ്രനും മന്ത്രമാരാകാന്‍ രംഗത്തുണ്ട്. ഇവരുടെ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് പാര്‍ട്ടി ചെയര്‍മാന്‍ ശരത് പവാറിന് അന്തിമ തീരുമാനം വിട്ടു.

വകുപ്പുകള്‍ പങ്കുവെക്കുന്നത് ബുധനാഴ്ച രാവിലെ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളിലൂടെയായിരിക്കും. അതിനിടെ, മന്ത്രിമാരുടെ പഴ്‌സനേല്‍ സ്റ്റാഫംഗ ങ്ങളുടെ എണ്ണം 25 ആയി നിജപ്പെടുത്താന്‍ ഇടതു മുന്നണിയില്‍ ധാരണയായി. 60 വയസ് പിന്നിട്ടവരെ സ്റ്റാഫുകളാക്കില്ല. സത്യപ്രതിജ്ഞ ചടങ്ങും ലളിതമായിരിക്കും.

Share this news

Leave a Reply

%d bloggers like this: