രാജ്യസഭയിലേക്കുള്ള ഏഴു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഇന്ന്

ന്യൂഡല്‍ഹി: രാജ്യസഭയിലേക്കുള്ള ഏഴു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഇന്നു നടക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍, മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍.കെ. ആനന്ദ് എന്നിവരുടെ വിധി ഇന്നറിയാം. 27 സീറ്റിലാണ് മത്സരം. 30 സീറ്റില്‍ എതിരില്ലാതെ തിരഞ്ഞെടുപ്പ് നടന്നിരുന്നു. പ്രധാനമത്സരം ഉത്തര്‍പ്രദേശിലാണ്. ഇവിടെ 11 രാജ്യസഭാ സീറ്റാണുള്ളത്. കോണ്‍ഗ്രസിന്റെ കപില്‍ സിബലും ബിജെപി പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ഥി പ്രീതി മഹാപത്രയും തമ്മിലാണു ഇവിടെ മത്സരം.

കോണ്‍ഗ്രസിന് 29 എംഎല്‍എമാരാണുള്ളത്. ബിഎസ്പിയുടെ പിന്തുണയോടെ മാത്രമേ സിബലിന് വിജയിക്കാനാകൂ. 12 മിച്ച വോട്ടുകള്‍ ബിഎസ്പിക്കുണ്ട്്. ബിഎസ്പിയുടെ സ്ഥാനാര്‍ഥികളായ സതീഷ് ചന്ദ്രയെയും അശോക് സിദ്ധാര്‍ഥിനെയും ജയിപ്പിച്ചിട്ടു മിച്ചംവരുന്നതാണ് ഈ വോട്ടുകള്‍. ഇതു കോണ്‍ഗ്രസിനു നല്‍കിയേക്കും. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ വിവേക് തന്‍ഘയ്ക്കു മായാവതി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണകക്ഷിയായ സമാജ്‌വാദിപാര്‍ട്ടിക്ക് അമര്‍ സിംഗും ബേനി പ്രസാദ് വര്‍മയും ഉള്‍പ്പെടെ ഏഴു സ്ഥാനാര്‍ഥികളാണുള്ളത്. ഇരുവരും അടുത്തയിടെ പാര്‍ട്ടിയില്‍ തിരിച്ചെത്തിയവരാണ്. ബിജെപിയുടെ ശിവ പ്രതാപ് ശുക്ല 41 എംഎല്‍എമാരുടെ പിന്തുണയോടെ ജയിക്കും. ബിജെപിയുടെ ബാക്കി ഏഴു വോട്ടുകള്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പ്രീതി മഹാപത്രയ്ക്കു ലഭിക്കും.

-എജെ-

Share this news

Leave a Reply

%d bloggers like this: