16 വര്‍ഷത്തിന് ശേഷം ഇറോം ശര്‍മ്മിള നിരാഹാരം അവസാനിപ്പിക്കുന്നു, ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്

ന്യൂദല്‍ഹി: അസമിലെ പ്രത്യേക സൈനിക സായുധാധികാര നിയമം(അഫ്‌സപ)റദ്ദാക്കണമെന്നാവശ്യപ്പെട്ട് 16 വര്‍ഷമായി നിരാഹാരമിരിക്കുന്ന മണിപ്പൂരിന്റെ സമരനായിക ഇറോം ശര്‍മ്മിള നിരാഹാരം അവസാനിപ്പിക്കുന്നു. അടുത്ത മാസം ഒമ്പതിന് സമരം അവസാനിപ്പിക്കുമെന്നും മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഉരുക്കുവനിത എന്നറിയപ്പെടുന്ന ഇറോം ശര്‍മ്മിള വ്യക്തമാക്കി.

മണിപ്പൂരിലെ വിവാദ സൈനിക നിയമമായ അഫ്‌സ്പ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് 2000ത്തിലാണ് ഇറോം ശര്‍മിള നിരാഹാരസമരം ആരംഭിച്ചത്. ഇവരെ ആത്മഹത്യാ ശ്രമത്തിന്റെ പേരില്‍ പലവതവണ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇംഫാലിന് സമീപം മാലോമില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന 10 പേരെ അസം റൈഫിള്‍സ് വെടിവെച്ചുകൊന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് പ്രത്യേക സൈനിക സായുധാധികാര നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറോം ശര്‍മ്മിള നിരാഹാരം ആരംഭിച്ചത്.

സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ അനുവദിച്ചു കൊടുക്കുന്ന ഈ നിയമം മണിപ്പൂരിലും കാശ്മീരിലും നിലവിലുണ്ട്. 16 വര്‍ഷമായി മൂക്കില്‍ ഘടിപ്പിച്ചിരിക്കുന്ന ട്യൂബിലൂടെയാണ് ഇറോം ശര്‍മ്മിളയ്ക്ക് ഭക്ഷണം നല്‍കുന്നത്.  അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറോം ശര്‍മ്മിള സന്ദര്‍ശിച്ചിരുന്നെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് നല്‍കാന്‍ പ്രധാനമന്ത്രി തയാറായിരുന്നില്ല.

കോണ്‍ഗ്രസ് ഭരിക്കുന്ന മണിപ്പൂരില്‍ അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറോമിന്റെ നേതൃത്വത്തില്‍ മത്സരിക്കാന്‍ തൃണമൂല്‍ തയാറെടുക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തന്റെ രാഷ്ട്രീയ നിലപാട് ഇതുവരെ ഇറോം ശര്‍മ്മിള വ്യക്തമാക്കിയിട്ടില്ല.

-sk-

Share this news

Leave a Reply

%d bloggers like this: