മലയാളികളുടെ ഐ എസ് ബന്ധം: കാണാതായ അഷ്ഫാഖ് നാടുവിട്ടത് മുംബൈയില്‍ പിടിയിലായ ഖുറേഷി വഴിയെന്ന് പോലീസ്

കൊച്ചി: കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നും പിടിയിലായ അര്‍ഷി ഖുറേഷി വഴിയാണ് കേരളത്തില്‍ നിന്നും കാണാതായവര്‍ നാടുവിട്ടതെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട് നിന്നും കാണാതായ അഷ്ഫാഖ് വിദേശത്തേക്ക് കടന്നത് അര്‍ഷി ഖുറേഷി വഴിയെന്ന് തെളിയിക്കുന്ന രേഖകള്‍ പോലീസിന് ലഭിച്ചു. അഷ്ഫാഖും ഖുറേഷിയും തമ്മിലുള്ള ടെലിഫോണ്‍ വിളികളുടെ രേഖകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.

കേരളത്തില്‍ നിന്നും കാണാതായ 21പേര്‍ ഒരുമിച്ചാണ് വിദേശത്തേക്ക് പോയതെന്ന് നിഗമനത്തിലാണ് പൊലീസ്. കൊച്ചി സ്വദേശി മെറിന്‍ ജേക്കബും സംഘത്തിലുണ്ടെന്നാണ്‌ നിഗമനം. എറണാകുളത്ത് നിന്നും കാണാതായ മെറിന്‍ ജേക്കബിനെ ഭര്‍ത്താവ് യഹിയയും ഖുറേഷിയും ചേര്‍ന്നാണ് ഐ എസിലേക്കു റിക്രൂട്ട് ചെയ്തതെന്ന് കഴിഞ്ഞ ദിവസം പോലീസ് സ്ഥിരീകരിച്ചിരുന്നു.

താന്‍ ഐ എസില്‍ ചേരുന്നുവെന്ന് സൂചിപ്പിക്കുന്ന സന്ദേശം അഷ്ഫാഖ് സഹോദരന് അയച്ചിരുന്നു. മതം മാറി ഐ എസില്‍ ചേരാന്‍ അര്‍ഷി ഖുറേഷി തന്നെയും നിര്‍ബന്ധിച്ചിരുന്നതായി മെറിന്റെ സഹോദരന്‍ മൊഴി നല്‍കിയിരുന്നു. സാകിര്‍ നായികിന്റെ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനിലെ ഗെസ്റ്റ് റിലേഷന്‍സ് ഓഫിസര്‍ അര്‍ഷി ഖുറൈഷി (45), സഹായി കല്യാണ്‍ സ്വദേശി റിസ്വാന്‍ ഖാന്‍ (53) എന്നിവരെ മുംബൈയില്‍ വെച്ചാണ് കേരള പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.

മെറിന്‍ ജേക്കബിനെ 2014 സെപ്റ്റംബറില്‍ മുംബൈയിലത്തെിച്ച് ഇസ്ലാമിലേക്ക് മതംമാറ്റിയെന്നാണ് പരാതിയിലായിരുന്നു അറസ്റ്റ്. സഹോദരന്‍ എബിന്‍ ജേക്കബാണ് പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയത്. മുംബൈയില്‍ ഇവരുടെ താമസ സ്ഥലത്തു നടത്തിയ തിരച്ചിലില്‍ കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, സി ഡികള്‍ തുടങ്ങി നിരവധി ഇക്ട്രോണിക്ക് ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇവ ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്കയക്കും. പരിശോധനാ ഫലം വരുന്നതോടെ മലയാളികളുടെ ഐ എസ് ബന്ധത്തെക്കുറിച്ച് കൂടുതല്‍ തെളിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കഴിഞ്ഞ ദിവസം ഖുറേഷിയെയും റിസ്വാന്‍ ഖാനെയും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: