ബാങ്ക് ലോക്കറുകള്‍ കെ. ബാബു നേരത്തേ കാലിയാക്കി; വിജിലന്‍സിന് സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം നേരിടുന്ന കെ. ബാബുവിന്റേയും ഭാര്യയുടേയും ബാങ്ക് ലോക്കറുകള്‍ നേരത്തെ തുറന്ന് സാധനങ്ങള്‍ മാറ്റിയതായി വിജിലന്‍സിന് തെളിവ് ലഭിച്ചു. ലോക്കറുകളില്‍ സൂക്ഷിക്കുന്നത് എന്തെന്ന് ബാങ്ക് രേഖകളില്‍ ഉണ്ടാവില്ല എന്നതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് വിജിലന്‍സിന് തെളിവ് ലഭിച്ചത്.

തൃപ്പൂണിത്തുറയിലെ എസ്ബിടി ശാഖയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബാബുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതിന് ഒരു മാസം മുമ്പ് ബാബുവിന്റെ ഭാര്യ ലോക്കര്‍ തുറന്ന് സാധനങ്ങള്‍ മാറ്റുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തിയത്.

നേരത്തെ കെ. ബാബുവിന്റെയും ഭാര്യ ഗീതയുടെയും പേരിലുള്ള ലോക്കറുകള്‍ പരിശോധിച്ചപ്പോള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല. ആയിരം രൂപയില്‍ താഴെ മാത്രമാണ് ഇരുവരുടെയും അക്കൗണ്ടുകളില്‍ ഉണ്ടായിരുന്ന തുക. എന്നാല്‍ രണ്ട് മക്കളുടേയും ലോക്കറുകളില്‍ നിന്ന് നിന്ന് സ്വര്‍ണം കണ്ടെത്തിയിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഹാജരാക്കിയ രേഖകള്‍ പ്രകാരം 2016 വരെ ബാബുവിന്റെ ആകെ ആസ്തി 1.90 കോടിയാണ്. സ്വര്‍ണം, ഭൂമി, വാഹനം എന്നിവയുടെ മൂല്യം കണക്കാക്കിയാണ് ഇത്രയും വ്യക്തമാക്കിയിരുന്നത്. തൃപ്പൂണിത്തുറ എസ്ബിടി, എസ്ബിഐ ബ്രാഞ്ചുകളില്‍ ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ലോക്കറുകള്‍ ആഗസ്ത് മാസം കാലിയാക്കിയെന്നാണ് സൂചന.

കെ ബാബുവും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെയും ഭൂമിയിടപാടുകളും സ്വത്തുക്കളും വിജിലന്‍സ് അന്വേഷിച്ചിരുന്നു. എന്നാല്‍ ബാങ്ക് ലോക്കറുകളില്‍ നടത്തിയ പരിശോധനയില്‍ കണക്കുകൂട്ടിയ അത്രയും ആസ്ഥി കണ്ടെത്താന്‍ സാധിക്കാത്തതോടെയാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.

-എജെ-

Share this news

Leave a Reply

%d bloggers like this: