ഇന്നലെ ജമ്മുകശ്മീരിലെ സൈനിക ആസ്ഥാനത്ത് നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുകയാണ് ഇന്ത്യ. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തിനു ശേഷം പ്രധാനമന്ത്രിയും കരസേനാ മേധാവികളും തമ്മില്‍ കൂടികാഴ്ച നടത്തുകയാണ്. തുടര്‍ നടപടികള്‍ ഈ യോഗത്തിനു ശേഷം തീരുമാനിക്കും. വീരമൃത്യു വരിച്ച പട്ടാളക്കാരുടെ എണ്ണം 18 ആയി ഉയര്‍ന്നു.
ആഭ്യന്തര മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പാക് അധിന കശ്മീരിലെ ഭീകര ക്യാമ്പുകള്‍ അക്രമിക്കണമെന്ന് ശക്തമായ ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇനി സംയമനം പാലിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും, തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യയുടെ ഭാഗത്ത് നിന്നും ഇതുവരെ ശക്തമായ തിരിച്ചടികള്‍ ഉണ്ടായിട്ടില്ലെന്നും യോഗം വിലയിരുത്തി. പാക് അധിനിവേശ കശ്മീരിലെ ഭീകരക്യാമ്പുകളാണ് ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നത്. അതിനാലാണ് ഇന്ത്യ അവിടേക്ക് ലക്ഷ്യം വയ്ക്കുന്നത്. ജമ്മുകശ്മീരിലെ വിഘടന വാദികള്‍ക്കെതിരെയും നടപടിയെടുക്കാന്‍ സാദ്ധ്യത ഉണ്ട്.
എന്നാല്‍ വെറും വികാരത്തിന്റെ പേരില്‍ നടപടിക്ക് ഒരുങ്ങരുതെന്ന് കേന്ദ്ര സഹ മന്ത്രി ജനറല്‍ വി.കെ സിങ് പ്രതികരിച്ചു. യു എന്‍ അസംബ്ലിയില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തണമെന്ന ആവശ്യം ഉന്നയിക്കാനും യു എന്‍ ന്റെ ഉത്തരവോട് കൂടെ പാകിസ്ഥാനെ അക്രമിക്കാനുമാണ് പദ്ധതിയെന്നും ഭരണവൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ഇന്ത്യയുടെ ഏത് ആക്രമണത്തെയും നേരിടാന്‍ തയ്യാറാണെന്ന് റാവല്പിണ്ടിയില്‍ പാക് ജനറല്‍ റഹീല്‍ ഷെരിഫ് പ്രസ്ഥാവിച്ചു. ഉറി ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന വാദം അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.
എ എം