അയര്‍ലന്‍ഡ്: അനധികൃതമായി രാജ്യത്തു പ്രവേശിച്ചു സ്ഥിരതാമസമാക്കിയവര്‍ ഉടന്‍ പുറത്താക്കല്‍ നടപടി നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. 2016-ല്‍ രേഖപ്പെടുത്തിയ ഈ ഉയര്‍ന്ന നിരക്ക് ആശങ്ക വര്‍ധിപ്പിക്കുന്നതായി മിനിസ്റ്റര്‍ ഫോര്‍ ജസ്റ്റിസ് ഫ്രാന്‍സാസ് ഫിറ്റ്സ് ജെറാള്‍ഡ് വ്യക്തമാക്കി. ആറു വര്‍ഷത്തിനിടക്ക് ഉണ്ടായ കുടിയേറ്റം സംബന്ധിച്ച് പുറത്തു വന്ന റിപ്പോര്‍ട്ടിലാണ് ഈ കാര്യം സംബന്ധിച്ചുള്ള ധാരണ ആയതു. തൊട്ടടുത്ത രാജ്യങ്ങളില്‍ നിന്നുള്ളവരും ഈക്കൂട്ടത്തില്‍ ഉള്‍പെടും. പാര്‍ലമെന്റിലെ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
അല്‍ബേനിയ (9.2%), ബ്രസീല്‍ (9.6%), നൈജീരിയ (7.5%), സൗത്ത് ആഫ്രിക്ക (7.4%), പാകിസ്ഥാന്‍ (6%) തുടങ്ങിയ അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കടുത്ത നടപടി നേരിടേണ്ടി വരും. സിറിയ, എറിത്രിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് കഴിഞ്ഞ വര്‍ഷം തന്നെ രാജ്യത്തു നിരോധനം ഏര്‍പെടുത്തിയതാണെന്നു ഐറിഷ് റഫ്യൂജി കൗണ്‍സില്‍ രേഖപ്പെടുത്തി. 2015-ല്‍ പാസാക്കിയ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ നിയമം രാജ്യം വിട്ടു പോകാന്‍ തയ്യാറാകാത്തവരെ പുറത്താക്കാന്‍ ഗാര്‍ഡക്ക് ശക്തമായ അധികാരം നല്‍കിയിരുന്നു. 2011-ല്‍ ഇത്തരത്തില്‍ 3000 പേരെ രാജ്യം ഒഴിവാക്കി, തുടര്‍ന്നു 2012-ല്‍ 2600 പേരും, 2013-ല്‍ 2200 പേരും, 2014-ല്‍ 2700 പേരും, 2015- ല്‍ 3790 പേരും ഈ നിയമ പ്രകാരം പുറത്താക്കപ്പെട്ടു. യൂറോപ്പ്യന്‍ യൂണിയനിലെ കരാര്‍ വഴി ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിലെ 4000-ത്തോളം പേരെ പാര്‍പ്പിക്കാന്‍ അയര്‍ലന്‍ഡ് സമ്മതം മൂളിയിരുന്നു.
അതിര്‍ത്തിയിലെ സുരക്ഷിതത്വം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ആഭ്യന്തര കാര്യങ്ങളില്‍ അതീവ ജാഗ്രത പാലിക്കുന്ന അയര്‍ലന്‍ഡ് യൂറോപ്പില്‍ ഉടലെടുത്ത സാമ്പത്തിക, സാമൂഹിക അസ്ഥിരതയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളില്‍ വ്യാകുലരാണ്. മതിയായ രേഖകള്‍ ഇല്ലാതെ സിറിയ പോലുള്ള പ്രശ്നബാധിത മേഖലകളില്‍ നിന്നും വരുന്നവര്‍ രാജ്യ സുരക്ഷക്ക് ഭീഷണി ഉയര്‍ത്താതിരിക്കാനാണ് ഈ പുത്തന്‍ നീക്കം.
എ എം