500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം രാജ്യം മുഴുവന്‍ കേട്ടത് ഞെട്ടലോടെയായിരുന്നു. ഇതിനു വേണ്ടി ആസൂത്രണം ചെയ്തവരൊഴികെ കേന്ദ്രമന്ത്രിസഭയിലെ ഉന്നതന്‍മാര്‍ പോലും ഈ തീരുമാനം അറിഞ്ഞത് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് മാത്രമായിരുന്നു. കൃത്യമായ മുന്നൊരുക്കത്തോടുകൂടെയാണ് കഴിഞ്ഞ ദിവസം നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം നടന്ന കേന്ദ്ര മന്ദ്രിസഭാ യോഗത്തിന് ശേഷം മന്ത്രിമാരെ ഹാളില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചത് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനുശേഷം മാത്രമാണ്. ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ മന്ത്രി സഭാ യോഗങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരരുതെന്ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. വലിയൊരു സാമ്പത്തീക മാറ്റത്തിന് രാജ്യം ഒരുങ്ങിയപ്പോള്‍ ആ വാര്‍ത്ത ചോരാതിരിക്കാന്‍ സര്‍ക്കാര്‍ അതീവ ശ്രെദ്ധയെറിയ മാര്‍ഗങ്ങളാണ് സ്വീകരിച്ചത്. യോഗത്തിനെത്തിയ മന്ത്രിമാരോട് മുന്‍കൂട്ടി അറിയിച്ചത് ഇന്ത്യ-ജപ്പാന്‍ കരാറുകളെക്കുറിച്ചുള്ള ചര്‍ച്ചയായിരിക്കും എന്നാണ്. യോഗം തുടങ്ങുന്നതിന് 10 മിനിറ്റ് മാത്രമാണ് നോട്ടുകള്‍ അസാധുവാകുന്ന കാര്യം. വെളിപ്പെടുത്തിയത്.
ആറ് മാസം മുന്‍പാണ് കറന്‍സികള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നത്. പിനീട് ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തുന്ന ആ നിമിഷത്തിനായുള്ള തയ്യാറെടുപ്പുകളില്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലെ ഈ ഉപദേശക സംഘം മുഴുകി. തീരുമാനം പുറത്ത് വിടുന്നതിന് മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത് യുദ്ധസമാനമായ സാഹചര്യമാണ്. മൂന്ന് സേനാമേധാവികളുമായും ഇതിന് മുന്‍പ് ചര്‍ച്ച നടത്തി. രാജ്യത്തെ കറന്‍സികള്‍ പിന്‍വലിക്കുമ്പോഴുണ്ടാകുന്ന സാഹചര്യം മുതലെടുക്കാന്‍ ശത്രുരാജ്യങ്ങളോ തീവ്രവാദ സംഘടനകളോ ശ്രമിക്കുമെന്നതിനാല്‍ വേണ്ട സുരക്ഷാ നടപടികള്‍ സ്വീകരിക്കാനാണ് സേന മേധാവികളുമായി കൂടികാഴ്ച നടത്തിയത്.
കറന്‍സികള്‍ പിന്‍വലിക്കുന്ന തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കും ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്കും റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ഉര്‍ജിത് പട്ടേലിനും ചുരുക്കം ചില ഉദ്യോഗസ്ഥര്‍ക്കും ഒഴികെ ആര്‍ക്കും അറിവില്ലായിരുന്നു. മാധ്യമങ്ങള്‍ക്ക് ഈ വിവരം ചോരാതിരിക്കാന്‍ പഴുതടച്ച നീക്കങ്ങളാണ് നടത്തിയത്. മാധ്യമങ്ങള്‍ വഴി വാര്‍ത്ത ചോര്‍ന്നത് കള്ളപ്പണം കയ്യിലുള്ളവര്‍ അതെല്ലാം സുരക്ഷിതമായ നിക്ഷേപത്തിലേക്ക് മാറ്റുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു.
എ എം