നടി ഭാവനക്കെതിരായ ആക്രമണം ഒരു മാസം മുന്‍പ് പ്ലാന്‍ ചെയ്തത്

കാറില്‍ അതിക്രമിച്ചു കയറി ഭാവനയെ ഉപദ്രവിച്ച സംഭവത്തില്‍ അഞ്ചുപേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഡ്രൈവര്‍ മാര്‍ട്ടിനാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

ശാരീരികമായി ഭാവനയെ ഉപദ്രവിച്ചത് സുനില്‍ എന്ന മുന്‍ ഡ്രൈവറാണെന്ന് നടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട വ്യക്തിയാണെന്ന് ഇതിനകം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ഉദ്ദേശം. ഗോവയില്‍ ഷൂട്ടിംങ്ങ് സമയത്ത് യൂണിറ്റിന്റെ വാഹനം ഓടിച്ചിരുന്ന സുനിലാണ് മാര്‍ട്ടിന്‍ എന്ന ഡ്രൈവറെ ഭാവനക്ക് പരിചയപ്പെടുത്തി കൊടുത്തത്.

ഒറ്റക്ക് ഭാവനയുമായി പോകുന്ന സന്ദര്‍ഭം ഉണ്ടെങ്കില്‍ പറയണമെന്ന് ഇയാള്‍ മാര്‍ട്ടിനോട് മുന്‍പ് തന്നെ പറഞ്ഞിരുന്നു.ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാമെന്നും ഒരു വിഹിതം നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. ഇതു പ്രകാരം തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്ര മുന്‍കൂട്ടി തന്നെ മാര്‍ട്ടിന്‍ സുനിലിനെ അറിയിച്ചു. തുടര്‍ന്ന് കൊരട്ടി മുതല്‍ വാഹനത്തെ പിന്തുടര്‍ന്നു. ഒത്ത സ്ഥലം ലഭിക്കുന്നതിനായി പതുക്കെയാണ് മാര്‍ട്ടിന്‍ വാഹനം ഓടിച്ചിരുന്നത്. പിന്നീട് ഒഴിഞ്ഞ സ്ഥലത്ത് വച്ച് ഭാവന സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടര്‍ന്ന് വന്ന വാഹനം കൊണ്ട് ചെറിയ പോറലുണ്ടാക്കിച്ചു.

തുടര്‍ന്ന് മാര്‍ട്ടിന്‍ വാഹനം നിര്‍ത്തുകയും പിന്നാലെ വന്ന വാഹനത്തിലുള്ളവരുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതായി അഭിനയിക്കുകയുമായിരുന്നു. ഈ സമയം സിനിമാ സ്‌റ്റൈലില്‍ വാഹനത്തില്‍ കയറിയ അക്രമികള്‍ ഭാവന ഇരുന്ന സീറ്റിന്റെ രണ്ട് വശത്തായി കയറി ഇരിക്കുകയും മാര്‍ട്ടിനോട് വാഹനം വിടാന്‍ ആജ്ഞാപിക്കുകയുമായിരുന്നു. നാടകമാണെന്ന് തോന്നാത്ത രൂപത്തില്‍ നിര്‍ബന്ധിക്കപ്പെട്ട ഭാവം മുഖത്ത് വരുത്തി മാര്‍ട്ടിന്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. വഴിയില്‍ വച്ചാണ് സുനില്‍ കാറില്‍ കയറിയത്. ഇതിനു ശേഷമായിരുന്നു അക്രമം. ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.

അക്രമികള്‍ കടന്ന് കളഞ്ഞ ശേഷം സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തി ഭാവന വിവരം പറഞ്ഞതോടെ അദ്ദേഹം ഉടന്‍ തന്നെ റേഞ്ച് ഐജി വിജയന്റെ ശ്രദ്ധയില്‍ വിവരം പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഡെപൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്യത്തിലുള്ള പൊലീസ് സംഘം സമര്‍ത്ഥമായി മാര്‍ട്ടിനെ കുരുക്കി. ബാക്കി പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

യുവനടിക്കെതിരായ അതിക്രമത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. നടിയെ തട്ടികൊണ്ടുപോയി അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുമെന്നും എറണാകുളം സിറ്റി, റൂറല്‍ പൊലീസ് സംയുക്തമായി കേസ് അന്വേഷിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. മനുഷ്യത്വ രഹിതമായ സംഭവമാണ് നടന്നതെന്നും സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

ഇന്ന് വൈകിട്ടോട് കൂടി കാര്യങ്ങളില്‍ വ്യക്തത കൈവരുമെന്നും നടി സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തയായെന്നും സംവിധായകന്‍ ലാല്‍ പറഞ്ഞു.

സാധാരണക്കാര്‍ക്ക് മാത്രമല്ല സെലിബ്രിറ്റികള്‍ക്ക് പോലും കേരളത്തില്‍ സുരക്ഷയില്ലെന്നും കേരളത്തില്‍ സ്ത്രീ സുരക്ഷയെന്നത് പാഴ്വാക്കായി മാറിയെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരനും പറഞ്ഞിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: