സംഘ്പരിവാറിനെതിരെ വിമര്‍ശനവുമായി കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗര്‍ വീണ്ടും രംഗത്ത്. രക്തസാക്ഷിയുടെ മകളെന്ന പേര് നിങ്ങള്‍ക്ക് ഉപദ്രവമാകുന്നുണ്ടെങ്കില്‍ തന്നെ പേര് എന്നു വിളിച്ചാല്‍ മതിയെന്ന് ഗുര്‍മെഹര്‍ കൗര്‍ ട്വിറ്ററിലൂടെ പറഞ്ഞു.
‘നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവുന്നുവെങ്കില്‍ എന്നെ രക്തസാക്ഷിയുടെ മകളെന്ന് വിളിക്കേണ്ട. ഞാനൊരിക്കലും അത് ആവശ്യപ്പെട്ടിട്ടില്ല. നിങ്ങള്‍ക്കെന്നെ ഗുര്‍മെഹര്‍ എന്നു വിളിക്കാം’-ഗുര്‍മെഹര്‍ ട്വീറ്റ് ചെയ്തു. രക്തസാക്ഷിത്വം വരിച്ച ജവാന്റെ മകളാണെന്ന പേരുപയോഗപ്പെടുത്തിയാണ് ഗുര്‍മെഹര്‍ തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്ന എബിവിപിയുടെ ആരോപണം. തുടര്‍ന്നാണ് തന്നെ പേരു വിളിച്ചാല്‍ മതിയെന്ന ഗുര്‍മെഹര്‍ അറിയിച്ചത്.
എബിവിപി പ്രവര്‍ത്തകര്‍ തന്നെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി കഴിഞ്ഞദിവസം ഗുര്‍മെഹര്‍ വെളിപ്പെടുത്തിയിരുന്നു. എബിവിപിക്കും ആര്‍എസ്എസിനുമെതിരെ ശക്തമായി പ്രതികരിച്ചതോടെയാണ് ഗുര്‍മെഹറിനെ സംഘ്പരിവാര്‍ അനുഭാവികള്‍ ലക്ഷ്യമിട്ടത്. ദില്ലി സര്‍വകലാശാലയിലെ രാംജാസ് കോളേജില്‍ എബിവിപി, ആര്‍എസ്എസ് ഗുണ്ടാസംഘം വിദ്യാര്‍ഥികളേയും അധ്യാപകരേയും മാധ്യമപ്രവര്‍ത്തകരേയും തല്ലിച്ചതച്ചിനെ തുടര്‍ന്നാണ് ലേഡി ശ്രീറാം കോളേജ് വിദ്യാര്‍ഥിനിയായ ഗുര്‍മെഹര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.
‘ഞാന്‍ എബിവിപിയെ പേടിക്കുന്നില്ല. ഈ വിഷയത്തില്‍ ഞാന്‍ ഒറ്റക്കല്ല. രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥി സമൂഹവും എനിക്കൊപ്പമുണ്ട്’ എന്ന സന്ദേശം കുറിച്ചിട്ട പ്ലക്കാര്‍ഡും പിടിച്ചുനില്‍ക്കുന്ന സ്വന്തം ചിത്രം ഫേസ്്ബുക്ക് പ്രൊഫൈലാക്കിയാണ് ഗുര്‍മെഹര്‍ അക്രമണത്തിനെതിരെ പ്രതികരിച്ചത്.
എബിവിപിക്കെതിരെ പ്രതികരിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍മീഡിയയിലൂടെയാണ് സംഘ്പരിവാര്‍ അനുഭാവികളുടെ ബലാത്സംഗഭീഷണികള്‍ ഉയരുന്നത്. ദേശീയതയുടെ പേരില്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നത് ശരിയാണോയെന്നും ഗുര്‍മെഹര്‍ കൗര്‍ ഒരു അഭിമുഖത്തില്‍ ചോദിച്ചു.1992ലെ കാര്‍ഗില്‍ യുദ്ധത്തില്‍ മരണപ്പെട്ട മണ്ഡീപ് സിംഗിന്റെ മകളാണ് ജലന്ദര്‍ സ്വദേശിയായ 19കാരി ഗുര്‍മെഹര്‍ കോര്‍. പിതാവ് മരിക്കുമ്‌ബോള്‍, ഗുര്‍മെഹര്‍ കൗറിന് രണ്ട് വയസ് മാത്രമായിരുന്നു പ്രായം.
എ എം