തലസ്ഥാന നഗരമായ പ്യോങ്യാങ്ങില്‍ ഉത്തര കൊറിയ വന്‍ സൈനിക പ്രകടനം നടത്തിയതോടെ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകളിലേക്ക് യുഎസും കടന്നു. ഓസ്ട്രേലിയന്‍ തീരം ലക്ഷ്യമാക്കി നീങ്ങിയിരുന്ന വിമാനവാഹിനിക്കപ്പല്‍ യുഎസ് ഉത്തരകൊറിയന്‍ അതിര്‍ത്തിയിലേക്ക് തിരിച്ചുവിട്ടു. ആണവ പരീക്ഷണത്തില്‍ നിന്ന് പിന്മാറാന്‍ അവര്‍ തയാറാല്ലത്ത സാഹചര്യത്തില്‍ സമ്മര്‍ദം ചെലുത്തുന്നതിനാണ് യുഎസിന്റെ നീക്കമെന്നാണ് വിലയിരുത്തല്‍.
ഏതു തരത്തിലുള്ള അടിയന്തരാവസ്ഥയും നേരിടാനുറച്ചാണ് യുഎസ് യുദ്ധക്കപ്പലുകള്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുള്ളത്. യുഎന്‍ ഉപരോധങ്ങള്‍ക്കും പാശ്ചാത്യ ലോകത്തിന്റെ കടുത്ത സമ്മര്‍ദങ്ങള്‍ക്കും മുന്നില്‍ വഴങ്ങാതെ നില്‍ക്കുന്ന ഉത്തര കൊറിയയ്ക്കെതിരെ ‘സൈനിക നടപടി’ പരിഗണിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സന്‍ വ്യക്തമാക്കിയിരുന്നു. ക്ഷമയുടെ നയതന്ത്രം അവസാനിച്ചെന്നും യുഎസ് വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍, സൈനിക നീക്കം ആര്‍ക്കും ഗുണത്തിനാവില്ലെന്ന് നിലപാടിലാണ് ചൈന. യുഎസിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് അണുപരീക്ഷണമെന്ന നിലപാടില്‍ ഉത്തര കൊറിയ ഉറച്ചുനില്‍ക്കുന്നതോടെ, യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന മുന്നറിയിപ്പാണ് ചൈന നല്‍കുന്നത്.
അണു പരീക്ഷണം നടത്തുമെന്ന നിലപാട് ഉത്തര കൊറിയ ആവര്‍ത്തിച്ചതോടെ എതു നിമിഷവും യുദ്ധം ആരംഭിച്ചേക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പ്. പ്രശ്നങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ബന്ധപ്പെട്ടവര്‍ അതീവജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തര കൊറിയയുമായി സൗഹൃദത്തിലുള്ള ഏക രാജ്യമെന്ന നിലയില്‍ അവരെ അണുപരീക്ഷണത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് ചൈന. രാഷ്ട്രശില്‍പി കിം ഇല്‍ സുങ്ങിന്റെ നൂറ്റിയഞ്ചാം ജന്മദിനമായ ശനിയാഴ്ച, ഉത്തര കൊറിയ ആറാം ആണവപരീക്ഷം നടത്തുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായി രാജ്യതലസ്ഥാനമായ പ്യോങ്യാങ്ങില്‍ നിന്ന് ആറു ലക്ഷത്തോളം ആളുകളെ ഭരണകൂടം ഒഴിപ്പിച്ചിരുന്നു.
ലോകം മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകള്‍ നല്‍കിയാണ് യുഎസിനെ വെല്ലുവിളിച്ച് തലസ്ഥാന നഗരമായ പ്യോങ്യാങ്ങില്‍ ഉത്തര കൊറിയ വന്‍ സൈനിക പ്രകടനം നടത്തിയത്. ആയിരക്കണക്കിന് സൈനികര്‍ അണിനിരന്ന പരേഡ്, യുഎസ് ഉള്‍പ്പെടെ എതിര്‍ചേരിയിലുള്ള രാജ്യങ്ങള്‍ക്കുള്ള ഉത്തര കൊറിയയുടെ മുന്നറിയിപ്പായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഒരു പുതിയ ഭൂഖണ്ഡാന്തര ദീര്‍ഘദൂര മിസൈല്‍ ഉള്‍പ്പെടെ ഉത്തര കൊറിയയുടെ സൈനിക കരുത്ത് വിളിച്ചോതുന്നതും സാങ്കേതികമായി ഏറെ മുന്നില്‍നില്‍ക്കുന്നതുമായ ഒട്ടേറെ മിസൈലുകളും ആയുധങ്ങളും പരേഡില്‍ പ്രദര്‍ശിപ്പിച്ചതായാണ് വിവരം. ഇതുവരെ കാണാത്ത തരത്തിലുള്ള മിസൈലുകളും അവതരിപ്പിച്ചതായി വിദഗ്ധരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കടലില്‍നിന്നു വിക്ഷേപിക്കാവുന്ന മിസൈലുകളും പ്രദര്‍ശിപ്പിച്ചിരുന്നു.
സിറിയയില്‍ ബാഷര്‍ അല്‍ അസദിനെതിരെ യുഎസ് നടത്തിയ നീക്കവും, അഫ്ഗാനിസ്ഥാനിലെ കനത്ത ബോംബിങ്ങുമാണ് ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഉത്തര കൊറിയയെ തൊട്ടാല്‍ യുഎസിനെ തകര്‍ത്തുകളയുമെന്ന് വ്യക്തമാക്കി ഏകാധിപതി കിം ജോങ് ഉന്‍ രംഗത്തെത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയയിലുള്ള 28,000 യുഎസ് സൈനികരെയും ജപ്പാനിലുള്ള യുഎസ് സൈനികതാവളങ്ങളും ദക്ഷിണ കൊറിയന്‍ തലസ്ഥാനവുമെല്ലാം നിമിഷനേരം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്ന ദീര്‍ഘദൂര മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ എന്തുവിലകൊടുത്തും രംഗം തണുപ്പിക്കാനാണ് ലോകരാജ്യങ്ങളുടെ ശ്രമം.
ഡികെ