ഈസ്റ്റര്‍ ദിനത്തില്‍ ഈസ്റ്റര്‍ മുട്ടകള്‍ക്കുള്ള പ്രാധാന്യം അറിയാമോ ?

ക്രൂശിതനായ ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റതിന്റെ പ്രതീകമായി ക്രൈസ്തവ ലോകം പവിത്രമായ ഈസ്റ്റര്‍ പെരുന്നാളുകള്‍ ആണ്ടുതോറും ആഘോഷിച്ചു വരുന്നു. എങ്കിലും ഈസ്റ്റര്‍ പാരമ്പര്യങ്ങളോ അതിനോടനുബന്ധിച്ചുള്ള കഥകളോ ആഘോഷങ്ങളുടെ ചരിത്രമോ അധികമാരും ചിന്തിക്കാറില്ല. ക്രിസ്തു ക്രൂശിതനായശേഷം മരിച്ചു മൂന്നാംനാള്‍ ഉയര്‍ത്തുവെന്ന വിശ്വാസ സത്യത്തിന്മേല്‍ ഈസ്റ്റര്‍ ഒരു പുണ്യദിനമായി ആചരിക്കുന്നു. ആഘോഷ വേളകളില്‍ ‘ഈസ്റ്റര്‍’ ബണ്ണി കുട്ടികള്‍ക്ക് ആവേശം നല്‍കാറുണ്ട്.

നിറമുള്ള അലംകൃതമായ ഈസ്റ്റര്‍ മുട്ടകള്‍, മിഠായികള്‍, കാന്‍ഡികള്‍ മുതലാവ ആഘോഷ മേളകള്‍ക്ക് ഊഷ്മളതയും പകരുന്നു. പുതുജീവിതത്തിന്റെയും പ്രത്യാശയുടെയും പ്രതീകമാണ് ഈസ്റ്റര്‍ മുട്ട. മരണത്തെ ജയിച്ചു ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ പ്രതീകമാണിത്.

പലനാടുകളില്‍ പല വിശ്വാസമാണ് ഈസ്റ്റര്‍ മുട്ടയുമായി ബന്ധപ്പെട്ടുള്ളത്. ഈസ്റ്റര്‍ ബണ്ണിയെന്ന മുയലുകളാണ് ഈ മുട്ട കൊണ്ടുവരുന്നതെന്നാണ് അമേരിക്കയിലും കാനഡയിലും കുട്ടികള്‍ക്കിടയിലെ കൗതുകക്കഥ. ബ്രിട്ടനില്‍ 15 ാം നൂറ്റാണ്ടു മുതല്‍ തന്നെ ഈസ്റ്റര്‍ ദിവസം രാവിലെ അരിമാവു കൊണ്ടും പഞ്ചസാരകൊണ്ടും ഉണ്ടാക്കിയ മുട്ടകള്‍ രാവിലത്തെ പ്രാര്‍ത്ഥനയ്ക്കു ശേഷം വിതരണം ചെയ്യുന്ന പതിവുണ്ടായിരുന്നു.

പുരാതന കാലത്തെ മൊസപ്പൊട്ടോമിയയിലെ ക്രിസ്ത്യാനികളുടെ ഇടയിലാണ് ഈസ്റ്റര്‍ മുട്ടകള്‍ ആചാരമായി തുടങ്ങിയത്. പിന്നീട് അതു മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. വസന്തകാല ആഘോഷങ്ങളുടെ ഭാഗമായി മുട്ടത്തോടുകള്‍ അലങ്കരിക്കുന്നത് ആയിരക്കണക്കിനു വര്‍ഷം മുന്‍പു തന്നെ നിലവിലുണ്ടായിരുന്നുവത്രെ. ഇതു പിന്നീടു വസന്തകാലത്തു നടക്കുന്ന ഈസ്റ്റര്‍ ആഘോഷത്തിലേക്കും എത്തുകയായിരുന്നുവെന്നു പറയപ്പെടുന്നു. ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ വീട്ടുകാര്‍ മുട്ടകള്‍ കുട്ടികള്‍ക്കായി ഒളിപ്പിച്ചുവയ്ക്കും. ഇതുപോലെ ഈസ്റ്റര്‍ രാത്രിയിലെ ചടങ്ങുകള്‍ക്കു ശേഷം ചില പള്ളികളില്‍ ഈസ്റ്റര്‍ മുട്ട ആശീര്‍വദിച്ച് വിശ്വാസികള്‍ക്കു വിതരണം ചെയ്യാറുമുണ്ട്.

രണ്ടു വിധത്തില്‍ ഈസ്റ്റര്‍ മുട്ടകള്‍ ഉണ്ടാക്കാറുണ്ട്. കോഴിയുടെയോ താറാവിന്റെയോ മുട്ട തിളപ്പിച്ചു പുറന്തോട് ചായങ്ങള്‍ കൊണ്ടോ വരകള്‍ കൊണ്ടോ അലങ്കരിച്ച് ആകര്‍ഷകമാക്കിയെടുക്കുന്നതാണ് പരമ്പരാഗത രീതിയിലുള്ള ഈസ്റ്റര്‍ മുട്ട. പിന്നീട് ചോക്ലേറ്റ് മുട്ടകളും പ്ലാസ്റ്റിക് മുട്ടകളും ഒക്കെ പ്രചാരത്തില്‍ വന്നു. അതിനകത്ത് മിഠായികളോ ചോക്ലേറ്റുകളോ നിറച്ചു ഭംഗിയുള്ള വര്‍ണക്കടലാസുകളില്‍ പൊതിയും. ഈസ്റ്റര്‍ മുട്ടകളില്‍ ചുവപ്പ് മുട്ടകള്‍ക്കു പ്രത്യേക പ്രാധാന്യമുണ്ട്. ക്രിസ്തുവിന്റെ രക്തത്തിന്റെ ഓര്‍മയ്ക്കായാണ് ചുവപ്പു മുട്ടകള്‍ ഉണ്ടാക്കുന്നത്.

അകം പൊള്ളയായ മുട്ടകളും കൈമാറാറുണ്ട്. ക്രിസ്തുവിന്റെ ഉയിര്‍പ്പിനു ശേഷമുള്ള ഒഴിഞ്ഞ കല്ലറകളെ സൂചിപ്പിക്കുന്നതിനാണിത്. ഉള്ളിത്തൊലി, ബീറ്റ് റൂട്ട്, പൂക്കള്‍ തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കളാണ് നിറം നല്‍കാന്‍ ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. പിന്നീടിത് കൃത്രിമ നിറങ്ങള്‍ക്കു വഴിമാറി. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനമായി നല്‍കുന്ന പതിവുണ്ട് യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും. മുട്ടകള്‍ക്കു മുകളില്‍ ഈസ്റ്ററിന്റെ സന്ദേശവും രേഖപ്പെടുത്തും.

കുട്ടികളാണ് ഈസ്റ്റര്‍ മുട്ടയുടെ ആരാധകര്‍. കുട്ടികള്‍ക്കായി, ഒളിപ്പിച്ചു വയ്ക്കുന്ന മുട്ട തിരഞ്ഞു കണ്ടുപിടിക്കുന്ന ഈസ്റ്റര്‍ എഗ് ഹണ്ട് പോലുള്ള കളികളുമുണ്ട്. ആഘോഷ വേളയെ കൊഴുപ്പിക്കാന്‍ എഗ് റോളിങ്, എഗ് ഡാന്‍സിങ് പോലെ വിവിധ കളികളും ഈസ്റ്റര്‍ മുട്ട ഉപയോഗിച്ചു നടത്താറുണ്ട്. ക്രിസ്മസിന്റെ രുചി കേക്ക് ആണെങ്കില്‍ ഈസ്റ്ററിന്റെ കൗതുകമാണ് ഈസ്റ്റര്‍ എഗ്സ്.

 

 
ഡികെ

Share this news

Leave a Reply

%d bloggers like this: