ഐറീഷ് ചരിത്രം തിരുത്തിയെഴുതാന്‍ കാലം മാറ്റിവെച്ച കൈയ്യൊപ്പാവാന്‍ വരേദ്കര്‍ എന്ന ഇന്ത്യന്‍ വംശജന്‍. വരേദ്കറിന്റെ പിതാവായ അശോക് മുംബൈക്കാരനാണ്. അയര്‍ലണ്ടിലേക്ക് കുടിയേറിയ അശോകിന്റെയും വാട്ടര്‍ഫോര്‍ഡ്കാരിയായ മിറിയത്തിന്റെയും മകനാണ് വരേദ്കര്‍. 20 വയസുള്ളപ്പോള്‍ മുതല്‍ രാഷ്ട്രീയരംഗത്ത് സജീവമാവുകയായിരുന്നു വരേദ്കര്‍. പാമേഴ്‌സ് ടൗണിലെ കിംഗ്‌സ് ഹോസ്പിറ്റല്‍ സ്‌കളില്‍ പഠിക്കുമ്പോള്‍ യുവ ഫെനഗലില്‍ ചേര്‍ന്നു. 20ാം വയസ്സില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരിക്കെ 1999ല്‍ പ്രാദേശിക തിരഞ്ഞെടുപ്പില്‍ മുല്‍ഹഡാര്‍ടില്‍ മല്‍സരിച്ചു.തോറ്റെങ്കിലും രാഷ്ട്രീയത്തില്‍ ഉറച്ചുനിന്നു. ഇരട്ട സ്ഥാനാര്‍ഥി പ്രശ്‌നത്തില്‍ സെനറ്റര്‍ ഷെയ്‌ല തേരീസിന് സ്ഥാനമൊഴിയേണ്ടി വന്നപ്പോള്‍ ഫിംഗല്‍ കൗണ്ടി കൗണ്‍സിലില്‍ 2003ല്‍ പകരക്കാരനായി. ഈ ചെറിയ തുടക്കത്തില്‍ നിന്ന് വരദ്കര്‍ കത്തിക്കയറുകയായിരുന്നു.
ഒരു സുപ്രഭാതത്തില്‍ മുളച്ചുവന്ന രാഷ്ട്രീയ നേതാവല്ല വരദ്കറെന്ന ഈ 38കാരന്‍.15 വര്‍ഷം മുമ്പുതന്നെ ഇദ്ദേഹത്തിന്റെ പ്രതിഭ രാഷ്ട്രീയ അയര്‍ലണ്ട് തിരിച്ചറിഞ്ഞിരുന്നു.ഇദ്ദേഹം ഐറീഷ് ടൈംസിലെഴുതിയ ഒരു കത്ത് ഫിനഗലെന്ന രാഷ്ട്രീയപ്രസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചട്ടക്കൂടിനെത്തന്നെ പൊളിച്ചെഴുതാന്‍ പര്യാപ്തമായി.ഇവിടെനിന്നാണ് പൊതുരംഗം ഈ ചെറുപ്പക്കാരനെ ശ്രദ്ധിച്ചുതുടങ്ങിയത്.
അന്നത്തെ ഫിനഗലിന്റെ നേതൃമാറ്റ രീതിയില്‍ പൊട്ടിത്തെറിച്ചാണ് ഇദ്ദേഹവും ഒപ്പമുണ്ടായിരുന്ന ലൂസിണ്ട ക്രെയിഗ്ടണും രംഗത്തുവന്നത്.പാര്‍ടി അംഗങ്ങളുമായോ കൗണ്‍സിലര്‍മാരുമായോ ആലോചിക്കാതെ ഏകപക്ഷീയമായി മൈക്കിള്‍ നൂനന്‍ തന്റെ പിന്‍ഗാമിയായി എണ്‍ഡ കെന്നിയെ പ്രഖ്യാപിച്ചതാണ് യുവാക്കളെ ചൊടിപ്പിച്ചത്.ഇത് ശരിയല്ലെന്ന് ഇവര്‍ തുറന്നടിച്ചു. പുതിയൊരു ഇലക്ഷന്‍ സമ്പ്രദായം ഇവര്‍ പാര്‍ട്ടിക്കു മുമ്പില്‍ വെച്ചു. ഇവരുടെ ഈ നിര്‍ദേശം പാര്‍ട്ടി നേതൃത്വം രണ്ടു വര്‍ഷത്തിനു ശേഷം അംഗീകരിച്ചു. അതോടെ സാധാരണപാര്‍ട്ടി അംഗങ്ങള്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും നേതാവിനെ തിരഞ്ഞെടുക്കുന്നതിന് വോട്ടവകാശം ലഭിച്ചു.
1997ലാണ് ആദ്യമായി വരദ്കര്‍ ഐറീഷ് ടൈംസിന് കത്തെഴുതിയത്. 18വയസ്സുള്ളപ്പോഴായിരുന്നു അത് സര്‍ക്കാര്‍ വകുപ്പുകളെ നിശിതമായി വിമര്‍ശിച്ചും ഇതൊന്നും പരിഗണിക്കാത്ത, ജീര്‍ണിച്ച മാധ്യമ ലോകത്തെ ചൂണ്ടിക്കാട്ടിയുമായിരുന്നു. 18 വയസ്സുള്ളപ്പോള്‍ ലിയോയുടെ ‘അമ്മ ഇംഗ്ലണ്ടിലേക്ക് പോയതാണ് .അവിടെയാണ് അമ്മ നഴ്‌സിംഗ് പരിശീലിച്ചത്.അച്ഛന്‍ മുംബൈ സ്വദേശിയാണ്.അവരുടെ കുടുംബത്തില്‍ നിന്നും യൂണിവേഴ്‌സിറ്റിയില്‍ പോയി പഠിച്ച ഏക ആളായിരുന്നു അദ്ദേഹം.50 പൗണ്ടും തോളില്‍ ഷര്‍ട്ടുമായി അദ്ദേഹം ഇംഗ്ലണ്ടില്‍ ജോലി ചെയ്യാനെത്തി. അവര്‍ ഇംഗ്ലണ്ടില്‍ വെച്ച് വിവാഹിതരായി.മൂത്ത സഹോദരി സോഫി ജനിച്ചതോടെ അവര്‍ ഇന്ത്യയിലേക്ക് പോയി.
ഏറെക്കാലം മുംബൈയില്‍ ചിലവഴിച്ച ശേഷം 1973ല്‍ അവര്‍ തിരിച്ചുവന്നു.ഡ്രോഗഡയിലെ ഔര്‍ ലേഡി ലൂര്‍ദ് ഹോസ്പിറ്റലില്‍ അച്ഛന് ഒരു ജോലി ഓഫറിനെ തുടര്‍ന്നായിരുന്നു ഇത്. വര്‍ഷങ്ങള്‍ക്കു ശേഷം ഹാര്‍കോര്‍ട് സ്ട്രീറ്റ് ആശുപത്രിയില്‍ ചേര്‍ന്നു.1979ലാണ് വരദ്കര്‍ ജനിക്കുന്നത്.അച്ഛന്‍ ജി.പി ആയി ,അമ്മ പ്രാക്ടീസ് മാനേജരുമായി.കാസില്‍നോക്ക് ഹോമിലെ വീട്ടിലായിരുന്നു പ്രാക്ടീസ്. വീട് രോഗികളുടെ വിശ്രമകേന്ദ്രമായിരുന്നു.
രാഷ്ട്രീയത്തിലിറങ്ങാന്‍ അവസരം തന്നതിന് അച്ഛനോടും അമ്മയോടും ഒട്ടേറെ കടപ്പാടും നന്ദിയുമുണ്ട്.അച്ഛനും അമ്മയും സമൂഹത്തില്‍ നല്ല സ്ഥാനമുള്ളവരായിരുന്നത് വലിയ അംഗീകാരമാണ് നല്‍കിയത്.ചര്‍ച് ഓഫ് അയര്‍ലണ്ടിനു കീഴില്‍ ഡബ്ലിനിലെ പാമേഴ്‌സ് ടൗണില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വരദ്കര്‍ പഠിച്ചത്.
എ എം