നടിയെ ആക്രമിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കാവ്യാ മാധവന്‍ ഹൈക്കോടതിയിലേക്ക്

 

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. കേസില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കാവ്യ ഹര്‍ജി സമര്‍പ്പിക്കുന്നത്. കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് കാവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. കാവ്യയ്ക്ക് വേണ്ടി ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള തന്നെയാണ് ഹര്‍ജി സമര്‍പ്പിക്കുക. കാവ്യ ഇന്ന് തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഹര്‍ജി ഇന്നുതന്നെ പരിഗണിക്കാനും സാധ്യതയുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് കാവ്യ കഴിഞ്ഞ ദിവസം അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കേസില്‍ കാവ്യയുടെ ഭര്‍ത്താവ് ദിലീപ് അറസ്റ്റിലായി റിമാന്റില്‍ കഴിയുകയാണ്. ദിലീപിന്റെ ജാമ്യഹര്‍ജി അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കുകയാണ്. അറസ്റ്റ് മുന്‍കൂട്ടിക്കണ്ട് ദിലീപിന്റെ അടുത്ത സുഹൃത്ത് നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 18 ന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.

കേസിലെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം പൊലീസിനെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കകം കേസന്വേഷണം പൂര്‍ത്തിയിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കേസന്വേഷണം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തില്‍ പൊലീസ് കൂടുതല്‍ അറസ്റ്റിലേക്ക് കടക്കാന്‍ സാധ്യതയുണ്ട്. കേസില്‍ സംശയത്തിന്റെ മുനയില്‍ നില്‍ക്കുകയാണ് തുടക്കം മുതല്‍ കാവ്യ.

കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എത്തിയതായി അന്വേഷണസംഘത്തിന് വ്യക്തമായ തെളിവുകള്‍ പൊലീസിന് നേരത്തെ തന്നെ ലഭിച്ചിട്ടുണ്ട്. സുനി സ്ഥാപനത്തിലെത്തിയെന്ന് അവിടുത്തെ തന്നെ ഒരു ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മാത്രവുമല്ല, ലക്ഷ്യയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിപ്പിക്കപ്പെട്ടതും സംശയം വര്‍ധിപ്പിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ടതിന് ശേഷമുള്ള ദിവസങ്ങളിലെ രജിസ്റ്ററാണ് കാണാതായിരിക്കുന്നത്.

കേസില്‍ നേരത്തെ ഒരുതവണ കാവ്യയെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തനിക്ക് കേസുമായി ബന്ധമില്ലെന്നും പള്‍സര്‍ സുനിയെ അറിയില്ലെന്നുമായിരുന്നു കാവ്യ മൊഴി നല്‍കിയത്. എന്നാല്‍ പള്‍സര്‍ സുനിക്ക് കാവ്യയുമായി അടുത്തബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ കാവ്യ എന്തൊക്കെയോ ഒളിക്കാന്‍ ശ്രമിക്കുന്നെന്ന സംശയം പൊലീസിനുണ്ട്.

കേസില്‍ സംശയത്തിന്റെ മുനയില്‍ നില്‍ക്കുന്ന സംവിധായകന്‍ നാദിര്‍ഷ കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായിരുന്നെങ്കിലും ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല. നാദിര്‍ഷയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് രാവിലെ തന്നെ നാദിര്‍ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധനാണെന്ന് നാദിര്‍ഷ അറിയിച്ചെങ്കിലും പൊലീസ് അത് ചെവിക്കൊണ്ടില്ല. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഇനി ചോദ്യം ചെയ്താല്‍ മതിയെന്നാണ് പൊലീസിന്റെ തീരുമാനം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: