പ്രാര്‍ഥനകള്‍ വിഫലം: അമേരിക്കയില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു; പിതാവ് അറസ്റ്റിലായെന്ന് സൂചന

 

അമേരിക്കയില്‍ കാണാതായ മൂന്നു വയസുകാരി ഇന്ത്യന്‍ ബാലിക ഷെറിന്‍ മാത്യൂസിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. ഷെറിന്റെ വീടിന് ഒരു കിലോമീറ്റര്‍ മാറി കലുങ്കിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഒക്ടോബര്‍ 7 ശനിയാഴ്ചയാണ് മലയാളി ദമ്പതികളുടെ വളര്‍ത്തു മകളായ ഷെറിനെ കാണാതായത്. അമേരിക്കന്‍ സമയം ഇന്നലെ രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

പാല് കുടിക്കാത്തതിന് ശിക്ഷയായി വീടിന് പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ അല്പസമയത്തിനകം കാണാതാവുകയായിരുന്നു. ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പാല്‍ കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ ശിക്ഷിക്കാന്‍ വീടിന് പിന്നാമ്പുറത്തുള്ള ഒരു മരത്തിന്റെ കീഴെ കൊണ്ടുനിര്‍ത്തിയെന്നും, 15 മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമാണ് പിതാവ് വെസ്ലി മാത്യൂസ് റിച്ചാര്‍ഡ്‌സണ്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, പുലര്‍ച്ചെ 3 മണിക്ക് ആരെങ്കിലും മൂന്നു വയസ്സുള്ള പിഞ്ചുകുഞ്ഞിനെ ഇങ്ങനെ പുറത്തു നിര്‍ത്തുമോ എന്ന ചോദ്യത്തിന് വെസ്ലി മാത്യൂസിന് ഉത്തരമില്ലെന്ന് പോലീസ് വക്താവ് പറയുന്നു. മാനസിക വളര്‍ച്ചയെത്താത്ത കുട്ടിയാണ് ഷെറിന്‍.

കുട്ടിയെ കാണാതായത് ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നെങ്കിലും പോലീസില്‍ വിവരമറിയിക്കുന്നത് രാവിലെ എട്ടു മണിയ്ക്കാണെന്നതും പോലീസിന് സംശയത്തിനിട നല്‍കുന്നു. എന്തുകൊണ്ടാണ് അത്രയും താമസിച്ചതെന്ന ചോദ്യത്തിനും വെസ്ലി മാത്യൂസിന് വ്യക്തമായ ഉത്തരമില്ല. റിച്ചാര്‍ഡ്‌സണ്‍ പോലീസ് പ്രദേശം മുഴുവന്‍ അരിച്ചു പെറുക്കിയെങ്കിലും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

സംഭവത്തില്‍ ഷെറിന്റെ വളര്‍ത്തച്ഛന്‍ വിസ്ലി മാത്യുവിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ അപകടത്തില്‍പ്പെടുത്തിയതിനാണ് അറസ്റ്റ്. ഒരു ദിവസം കഴിഞ്ഞ് 2.5 ലക്ഷം ഡോളര്‍ കെട്ടിവച്ച് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. ഒക്ടോബര്‍ ഏഴിന് വീട്ടില്‍ നിന്നും ഇറക്കിവിട്ട കുട്ടിയോട് വെളുപ്പിന് മൂന്ന് വരെ വീടിന് മുന്നിലുള്ള മരത്തിന്റെ ചുവട്ടില്‍ നില്‍ക്കാനാണ് താന്‍ ആവശ്യപ്പെട്ടതെന്ന് വെസ്ലി പറയുന്നു. 15 മിനിറ്റിന് ശേഷം വെസ്ലി കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തെരുവില്‍ ചെന്നായയുടെ ശല്യമുള്ള കാര്യം തനിക്കറിയാമായിരുന്നുവെന്നും ജാമ്യത്തിനായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബിഹാറിലെ സന്നദ്ധസംഘടനയായ മദര്‍ തെരേസ അനദ് സേവാ സന്‍സ്താനില്‍നിന്നാണ് കഴിഞ്ഞവര്‍ഷം ജൂണ്‍ 23-നാണ് എറണാകുളം സ്വദേശിയായ വെസ്ലി മാത്യുവും കുടുംബവും കുട്ടിയെ ദത്തെടുത്തത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: