അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആത്മഹത്യാക്കുറിപ്പ് എഴുതി വീടുവിട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. മീനച്ചിലാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആറുമാനൂര്‍ കൊറ്റത്തില്‍ അലക്സാണ്ടറുടെ മകന്‍ ഡിനു അലക്സിനെയാണ്(30) വെള്ളിയാഴ്ച പുലര്‍ച്ചെമുതല്‍ കാണാതായത്. ക്രൊയേഷ്യ അര്‍ജന്റീന മത്സരത്തില്‍ അര്‍ജന്റീനയുടെ തോല്‍വിയോടെയാണ് ഇയാളെ കാണാതാവുന്നത്. ആറ്റില്‍ ചാടിയതാകാമെന്ന നിഗമനത്തില്‍ അഗ്നിരക്ഷാസേനയും പോലീസും മീനച്ചിലാറ്റില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു.

ഇന്ന് രാവിലെയാണ് കോട്ടയം ഇല്ലിക്കല്‍ പാലത്തോട് ചേര്‍ന്ന് മൃതദേഹം കരയ്ക്കടിഞ്ഞത്. ഇയാളുടെ കഴുത്തിലെ മാലയില്‍ നിന്നാണ് മൃതദേഹം ഡിനുവിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. പോലീസ് നായ ആറുമാനൂര്‍ കടവിലേക്ക് രണ്ടുവട്ടം മണം പിടിച്ച് ഓടിയതിനാല്‍ യുവാവ് ആറ്റില്‍ ചാടിയതാകാമെന്ന നിഗമനത്തിലായിരുന്നു ആദ്യം മുതലേ പോലീസ്.

ക്രൊയേഷ്യയുമായുള്ള മത്സരത്തിലെ അര്‍ജന്റീനയുടെ തോല്‍വിയാണ് ആത്മഹത്യാ കാരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.അത്തരത്തിലുള്ള മൊഴികളാണ് പോലീസിന് ലഭിച്ചതും. അര്‍ജന്റീന ആരാധകനായിരുന്നു ഡിനു. അതിലുപരി മെസ്സിയുടെ കടുത്ത ആരാധകനും. മെസ്സിയുടെ പരാജയം തന്നെ എത്രത്തോളം തളര്‍ത്തി എന്ന ചെറു കുറിപ്പുകളും ഡിനുവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.

പത്ത് വര്‍ഷം മുമ്പ് ഡിഗ്രി പരീക്ഷയില്‍ തോറ്റപ്പോഴും ഇതു പോലെ ഡിനു നാടുവിട്ടിരുന്നു. പരീക്ഷ പാസ്സായതിനു ശേഷമാണ് വീട്ടിലേക്ക് തിരിച്ചു വന്നത്. ആത്മഹത്യ പ്രവണത മുമ്പ് വെച്ചു പുലര്‍ത്തിയിരുന്ന യുവാവാണ് ഡിനു എന്ന തരത്തിലുള്ള മൊഴികളാണ് വീട്ടുകാരില്‍ നിന്നു ലഭിച്ചത്.

 

 

 

 

Share this news

Leave a Reply

%d bloggers like this: