ന്യൂഡല്‍ഹി: കൈലാഷ് മാനസരോവര്‍ യാത്രയ്‌ക്കെത്തിയ ആയിരത്തിലധികം ഇന്ത്യക്കാര്‍ നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നു. ഇതില്‍ നൂറോളം മലയാളികളും ഉള്‍പ്പെടും. കനത്ത മഴയില്‍ മഞ്ഞുമലയില്‍ ഉരുള്‍പൊട്ടലുണ്ടായതാണ് യാത്ര തടസപ്പെടുത്തിയത്. കാലാവസ്ഥ മോശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകുകയാണ്. നേപ്പാളിന്റെ സഹായത്തോടെ തീര്‍ഥാടകരെ രക്ഷ പ്പെടുത്താന്‍ ശ്രമം ആരംഭിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജും തീര്‍ഥാടകരെല്ലാം സുരക്ഷിതരാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും അറിയിച്ചു. കനത്ത മഴയും, പ്രതികൂലമായ കാലാവസ്ഥയും മൂലം പലയിടത്തും മണ്ണിടിച്ചലുണ്ടായതാണ് യാത്ര ദുഷ്‌കരമാക്കിയിരിക്കുന്നത്.
290 കര്‍ണാടക സ്വദേശികള്‍ നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നതായി കര്‍ണാടക സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കാഠ്മണ്ഡുവില്‍ നിന്നു 423 കിലോമീറ്റര്‍ അകലെയാണ് തീര്‍ഥാടകര്‍ കുടുങ്ങിക്കിടക്കുന്ന സിമിക്കോട്ട്. കനത്ത മഴയും മോശം കാലാവസ്ഥയുമാണ് ഇവരുടെ തിരിച്ചുവരവിനു വിഘാ തമാകുന്നത്. എല്ലാ തീര്‍ഥാടകരും സുരക്ഷിതരാണെന്നു കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി തീര്‍ഥാടകരുമായി ബന്ധം പുലര്‍ത്തുന്നുണ്ട്.
ഉത്തരാഖണ്ഡിലുടെ മാനസരോവര്‍ യാത്രയ്ക്കു പോയവരാണ് കനത്ത മഴയില്‍ കുടുങ്ങിയിട്ടു ള്ളത്. സംഘത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് ഇന്ത്യന്‍ എംബസി വൈദ്യസഹായം നല്‍കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ തീര്‍ഥാടകരെ ഹെലിക്കോപ്റ്ററില്‍ രക്ഷപ്പെടുത്തുന്നതി ന്റെ സാധ്യതയും എംബസി തേടി. ഹില്‍സയില്‍ മാത്രമാണ് എത്തിപ്പെടാന്‍ അല്‍പ്പം ബുദ്ധിമുട്ടെങ്കിലും പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സിമികോട്ടില്‍ 525 തീര്‍ഥാടകരാണ് കുടുങ്ങിക്കിടക്കുന്നത്. 550 പേര്‍ ഹില്‍സയിലും ടിബറ്റ് ഭാഗത്ത് 500 പേരും കുടുങ്ങിക്കിടക്കുന്നു. തന്റെ ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നേപ്പാള്‍ഗഞ്ച്, സിമികോട്ട് എന്നിവിടങ്ങളില്‍ സഹായത്തിനായി നേപ്പാളിലെ ഇന്ത്യന്‍ എംബസി പ്രതിനിധികളെ അയച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും അവര്‍ എത്തിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
ഡികെ