വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ക്ക് പറ്റിയ കൈപ്പിഴ ചൂണ്ടിക്കാട്ടി ഐറിഷ് ആശുപത്രികളിലെ നിയമന രീതികളില്‍ കാതലായ മാറ്റം വരുത്താന്‍ കോടതി ഉത്തരവ്. വാട്ടര്‍ഫോര്‍ഡ് ആശുപത്രിയില്‍ 2017-ല്‍ ഉണ്ടായ സംഭവത്തിന്റെ കേസ് പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന പ്രഖ്യാപനമുണ്ടായത്. വാട്ടര്‍ഫോര്‍ഡ് ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ കുഞ്ഞിനെ സ്‌കാന്‍ ചെയ്യുന്നതിനിടയില്‍ കൂടെ വന്ന അമ്മയിലേക്കും അനാവശ്യമായി റേഡിയേഷന്‍ കടത്തിവിട്ട സംഭവത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. ആഫ്രിക്കന്‍ വംശജയായ കാഷിമ്പോ മാസോഡയുടെ പേരിലുള്ള കേസ് വിധി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ അയര്‍ലണ്ടില്‍ ജോലി തേടിയെത്തുന്ന വിദേശ മെഡിക്കല്‍ ഉദ്യോഗാര്‍ഥികളുടെ നിയമനത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്താന്‍ ഹൈക്കോടതി പ്രസിഡന്റ് ജസ്റ്റിസ് പീറ്റര്‍ കെല്ലി ഉത്തരവ് ഇറക്കുകയായിവരുന്നു.
2016 മുതല്‍ മാസോഡ അയര്‍ലണ്ടിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയാണ്. 2005-ല്‍ ഇവര്‍ സാംബിയയില്‍ വെച്ച് റേഡിയോഗ്രാഫിയില്‍ നേടിയ ഡിപ്ലോമ പരിഗണിക്കപ്പെട്ടതോടെ എച്ച്.എസ്.ഇ യുടെ റിക്രൂട്‌മെന്റിലൂടെ നിയമനം നേടി വാട്ടര്‍ഫോര്‍ഡില്‍ റേഡിയോഗ്രാഫറായി ജോലി ചെയ്ത് വരികയായിരുന്നു. നിയമനം നേടി ആഴ്ചകള്‍ക്കിടെയാണ് ഇവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നത്.
സാംബിയയിലും ബോട്സ്വാനയിലും റേഡിയോഗ്രാഫറായി ജോലി ചെയ്തതിന്റെ പ്രാവര്‍ത്തിപരിചയം കൂടി പരിഗണിച്ചാണ് മാസോഡാക്ക് എച്ച്.എസ്.ഇ റിക്രൂട്‌മെന്റിലൂടെ നിയമനം നേടാന്‍ സാധിച്ചത്. രോഗിയുടെ കൂടെവന്ന ആളിലേക്ക് അനാവശ്യമായി റേഡിയേഷന്‍ കയറ്റിവിട്ടു എന്ന സംഭവത്തില്‍ ഇവരെ എച്ച്.എസ്.ഇ യുടെ ഉന്നത അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പ്രായോഗിക പരിശീലനത്തില്‍ മാസോഡാക്ക് അടിസ്ഥാന കാര്യങ്ങള്‍ അറിയില്ലെന്ന് കണ്ടെത്തിയതോടെ ഇവരുടെ രെജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ എച്ച്.എസ്.ഇ തീരുമാനിച്ചിരുന്നു. ഇതിനിടെ റേഡിയേഷനേറ്റ സ്ത്രീ നല്‍കിയ പരാതി കോടതിയുടെ പരിഗണനക്ക് എത്തുകയായിരുന്നു.
സംഭവത്തില്‍ എച്ച്.എസ്.ഇ യോട് വിശദീകരണം ആവശ്യപ്പെട്ട കോടതി ആരോഗ്യ മേഖലയില്‍ ജോലി തേടി എത്തുന്നവരുടെ റിക്രൂട്‌മെന്റില്‍ പ്രായോഗിക പരിശീലനത്തിന് മുന്‍തൂക്കം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മാസോഡയുടെ കേസ് അവസാനിപ്പിക്കുന്നതിനിടെ ഒരിക്കല്‍ക്കൂടി നിയമന കാര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ നിയമനത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്താന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.
ഡികെ