ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍

തിരുവനന്തപുരം : മദ്യലഹരിയില്‍ അമിത വേഗത്തില്‍ വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ അറസ്റ്റ് ചെയ്തു. ചികില്‍സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെത്തിയാണ് ശ്രീരാമിനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി നടപടി സ്വീകരിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് നടപടിയിലേക്ക് നിങ്ങിയത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304ാം വകുപ്പ് ചുമത്താനാണ് നീക്കം. ജീവപര്യന്ത്യം മുതല്‍ പത്ത് വര്‍ഷം വരെ തടവോ ലഭിക്കാവുന്ന വകുപ്പാണ് ശ്രീറാം വെങ്കിട്ടരാമന് മേല്‍ ചുമത്തിയിരിക്കുന്നത്. അറസ്റ്റിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ശ്രീറാമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ പോലീസ് നടപടി വൈകിയെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് പോലീസ് നീക്കം.

അപകട സമയത്ത് ശ്രീറാമിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിന്റെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയിരുന്നു. പിന്നീട് മൊഴി മാറ്റിപ്പറയുന്നത് തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ആദ്യം തന്നെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. കവടിയാര്‍ വരെ താനാണ് വാഹനമോടിച്ചതെന്നും പിന്നീട് ശ്രീറാം വെങ്കിട്ടരാമന്‍ കാറെടുത്തെന്നുമാണ് വഫയുടെ മൊഴി.

എന്നാല്‍ കാറോടിച്ചത് വഫ ഫിറോസാണെന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ പോലീസിനോട് നേരത്തെ പറഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയം ജങ്ഷന് സമീപമാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീര്‍ മരിച്ചത്. അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റിരുന്നു.

Share this news

Leave a Reply

%d bloggers like this: