ടെക്‌സാസില്‍ ഒരു വാള്‍മാര്‍ട്ട് സ്റ്റോറില്‍ നടന്ന വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ട സംഭവത്തിനു ശേഷം യുഎസ്സില്‍ വീണ്ടും ആക്രമണം. ഓഹിയോ സംസ്ഥാനത്തിലെ ഡേടണില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് ഈ സംഭവം. ഈ വെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായും 16 പേര്‍ക്ക് പരിക്കേറ്റതായും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവെപ്പ് നടത്തിയയാള്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്.
പരിക്കേറ്റവരെ മിയാമി വാലി ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ഇവരുടെ സ്ഥിതിയെന്താണെന്ന് വ്യക്തമായിട്ടില്ല. അന്വേഷണത്തിന് എഫ്ബിഐ സഹായവും ലഭിക്കുന്നുണ്ട്. യുവാക്കള്‍ ഇത്തരം അക്രമങ്ങള്‍ക്കിറങ്ങുന്നത് യുഎസ്സില്‍ വര്‍ധിച്ചു വരികയാണ്. ജൂലൈ അവസാനത്തിലും സമാനമായ ഒരാക്രമണം നടന്നിരുന്നു. ഒരു 19കാരനാണ് തോക്കെടുത്ത് വിവേചനരഹിതമായി വെടിവെച്ച് മൂന്നുപേരെ കൊലപ്പെടുത്തിയത്. വടക്കന്‍ കാലിഫോര്‍ണിയയിലായിരുന്നു ഈ സംഭവം.
ടെക്‌സാസിലുണ്ടായ വെടിവെപ്പില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. 21 കാരനെ പോലീസ് പിടികൂടി. ഷോപ്പിലെത്തിയ ഇയാള്‍ ഉപഭോക്താക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ മാത്രമാണ് അക്രമത്തിന് പിന്നിലെന്നാണ് ഗവര്‍ണര്‍ നല്‍കുന്ന സൂചന. മെക്‌സിക്കന്‍- അമേരിക്കന്‍ അതിര്‍ത്തിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെ സിസിലോ വിസ്റ്റാ മാളിന് സമിപത്തെ വാള്‍മാര്‍ട്ട് സ്റ്റോറിലായിരുന്നു സംഭവം.
അലെന്‍ നഗരത്തിലെ ദല്ലാസ് സനിവാസിയാ പാട്രിക്ക് ക്രൂസിസ് ആണ് അക്രമം നടത്തിയ യുവാവെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം കറുത്ത ടീ ഷര്‍ട്ട് അണിഞ്ഞ യുവാവ് കേള്‍വി സംരക്ഷണ ഉപകരണം ഉള്‍പ്പെടെ ധരിച്ചാണ് അധുനിക തോക്കുമായി ആളുകളെ വകവരുത്തിയത്. പ്രാദേശിക സമയം ശനിയാഴ്ച 10.30 ന് അക്രമം അരങ്ങേറിയപ്പോള്‍ ഉപഭോക്താക്കള്‍ ഉള്‍പ്പെടെ വലിയൊരു സംഘം സ്റ്റോറിലുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.