ന്യൂഡല്‍ഹി : മഴക്കെടുതില്‍ പൊറുതിമുട്ടി ഉത്തരേന്ത്യ. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് സ്ഥിതിഗതികള്‍ എറ്റവും മോശമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റെക്കോര്‍ഡ് മഴ പെയ്തുകൊണ്ടിരുന്ന ഹിമാചല്‍ പ്രദേശില്‍ മാത്രം ഇതുവരെ 24 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതുള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലായി നാല്‍പതില്‍ അധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മഴക്കെടുതിയും ഉരുള്‍പൊട്ടലും രൂക്ഷമായ ഉത്തരാഖണ്ഡില്‍ 18 ഓളം പേരെ ഇതുവരെ കാണാതായിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തരകാശി ജില്ലയെയാണ് കെടുതികള്‍ കൂടുതല്‍ ബാധിച്ചിട്ടുള്ളത്. പ്രദേശിക മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ വെള്ളം കയറിയതായാണ് റിപ്പോര്‍ട്ടുകള്‍.
യമുനാ നദി കര കവിഞ്ഞതോടെ ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും ഡല്‍ഹിയിലും പ്രളയസാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുളു-മണാലി ദേശീയപാത-3 തകര്‍ന്ന അവസ്ഥയിലാണ്. ഇവിടെ നിരവധി ആളുകള്‍ കുടുങ്ങികിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രാജസ്ഥാന്റെ ചില ഭാഗങ്ങളിലും കനത്ത മഴ പെയ്തു. അജ്മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍ എന്നിവിടങ്ങളിലും കനത്ത മഴ ലഭിച്ചു. കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ 810 അണക്കെട്ടുകളില്‍ 210 ലധികം നിറഞ്ഞിട്ടുണ്ട്. കാശ്മീരിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചിട്ടുണ്ട്.