വാഷിംഗ്ട്ടണ്: യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിന് യുഎസ് ഹൗസിന്റെ അംഗീകാരം. ഈ വര്‍ഷം അവസാനത്തോടെ അവസാന നടപടികളിലേക്ക് കടക്കാനാണ് ഡെമോക്രാറ്റുകള്‍ ശ്രമിക്കുന്നത്. അടുത്ത പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുകൊണ്ടുള്ള ഡെമോക്രാറ്റുകളുടെ നടപടിയായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഹൗസില്‍ ഹാജരായവരില്‍ 232 പേര് പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 196 പേര് എതിര്‍ത്തു.
ഡെമോക്രാറ്റുകളുടെ ഇംപീച്ച്മെന്റ് നടപടികളെ ‘നിയമവിരുദ്ധ’മെന്ന് വിശേഷിപ്പിച്ച വൈറ്റ് ഹൗസ് വളരെ രൂക്ഷമായ ഭാഷയിലാണ് പ്രമേയം പാസാക്കിയതിനെതിരെ രംഗത്തുവന്നത്. ‘എല്ലാ ദിവസവും ഡെമോക്രാറ്റുകള്‍ ഇംപീച്ച്മെന്റിനായി സമയം കളയുകയാണ്. പ്രസിഡന്റിനെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് ഇതെന്നും റിപ്പബ്ലിക്കന്‍സ് ആരോപിച്ചു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നരവേട്ടയാണ് താന്‍ നേരിടുന്നതെന്ന് ട്രംപ് പ്രതികരിച്ചു.
യു.എസ് ഹൗസില്‍ ഇംപീച്ച്മെന്റ് പ്രമേയം പാസ്സായിയെങ്കിലും സെനറ്റില്‍ പാസ്സാകുന്ന കാര്യത്തില്‍ വ്യക്തതയില്ല. അമേരിക്കന്‍ ചരിത്രത്തില്‍ രണ്ട് പ്രസിഡന്റുമാരാണ് ഇതുവരെ ഇംപീച്ച്മെന്റിന് വിധേയരായത്. എബ്രഹാം ലിങ്കന്റെ മരണശേഷം അധികാരമേറ്റ ആന്‍ഡ്രു ജോണ്‍സനും, മോണിക്ക ലവന്‍സ്ക്കി വിവാദത്തില്‍ ഉള്‍പ്പെട്ട ബില്‍ ക്ലിന്റനുമാണ് ഇംപീച്ച്മെന്റിന് വിധേയരായത്. എന്നാല്‍, ഇരുവര്‍ക്കുമെതിരായ കുറ്റവിചാരണ പ്രമേയത്തെ സെനറ്റും പിന്തുണക്കുകയായിരുന്നു.