മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സൂചന; സംസ്ഥാനത്തെ മനുഷ്യാവകാശ സംഘടനകള്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കോഴിക്കോടുനിന്നും മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍ ആയതിന് പിന്നാലെ സംസ്ഥാനത്ത് ഈ ആശയവുമായി ബന്ധപ്പെട്ട സംഘടനകള്‍ നിരീക്ഷണത്തില്‍. രാജ്യത്ത് മാവോയിസ്റ്റ് ഭീഷണി വ്യാപകമാകുന്നതായി നേരെത്തെ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

ഇതോടെ 16 മനുഷ്യാവകാശ സംഘടനകള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഇതില്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന പിപ്പീള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടനയും ഉള്‍പ്പെടുന്നു. സര്‍ഫാസി നിയമത്തിന്റെ പേരില്‍ പീഡിപ്പിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ഫേസി വിരുദ്ധ ജനകീയ സമിതിയും രഹസ്യാന്വേഷണ ഏജന്‍സിയുടെ പരിധിയിലാണ്.

റവല്യൂഷണറി ഡെമോക്രാറ്റിക്ക് ഫ്രണ്ട്, പോരാട്ടം, ആദിവാസി വിമോചന മുന്നണി, ജനകീയ വിമോചന മുന്നണി, കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രസണേഴ്സ് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, റാഡിക്കല്‍ മാസ് മൂവ്മെന്റ് , ഫാസിസ്റ്റ് വിരുദ്ധ മുന്നണി, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യുമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, വ്യാജ ഏറ്റുമുട്ടല്‍ വിരുദ്ധ പ്രസ്ഥാനം, ബ്ലേഡ് വിരുദ്ധമുന്നണി, ഡെമോക്രാറ്റിക്ക് യൂത്ത് മുന്നണി, റവല്യൂഷണറി പിപ്പീള്‍സ് ഫ്രണ്ട്, രാഷ്ട്രീയ സൈനിക അടിച്ചമര്‍ത്തലിനെനെതിരെ ജനകീയ പ്രതിരോധം എന്നീ സംഘടനകളാണ് നിരീക്ഷണത്തിലെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ കോഴിക്കോട്, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ മാവോയിസ്റ്റ് ഭീഷണി വ്യാപകമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. നിരീക്ഷണത്തിലുള സംഘടനകളില്‍ പലതും പൊതു പ്രവര്‍ത്തനങ്ങളില്‍ സജീവമായ സംഘടനകളാണ്. രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖമായ മനുഷ്യാവകാശ സംഘടനയാണ് പിയുസിഎല്‍. ജയപ്രകാശ് നാരായണ്‍ സ്ഥാപിച്ച ഈ സംഘടനയ്ക്ക് ജസ്റ്റിസ് വി എം താര്‍ക്കുണ്ടെയെപോലുള്ള ന്യായധിപരും നേതൃത്വം നല്‍കിയിരുന്നു.

ബാങ്കുകളുടെ വായ്പ വീണ്ടെടുക്കലിനുള്ള സര്‍ഫാസി നിയമത്തിനെതിരെ കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന സംഘടനായാണ് സര്‍ഫാസി വിരുദ്ധ മുന്നണി. ഇതുപോലെ ഈ ഗണത്തില്‍ പെടുന്ന പല സംഘടനകളും വിവിധ വിഷയങ്ങളില്‍ പരസ്യമായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമാണ്. കേരളത്തില്‍ സംഘടനകളുടെ മറവില്‍ തീവ്രവാദ രാഷ്ട്രീയം പ്രചരിക്കുന്നു എന്നാണ് പോലീസ് കണ്ടെത്തല്‍.

Share this news

Leave a Reply

%d bloggers like this: