ബ്യുനോസ് ഐറിസ്: കേള്‍വി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കു വേണ്ടി സഭ നടത്തുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന് ആരോപണം നേരിടുന്ന റോമന്‍ കത്തോലിക്കാ പുരോഹിതര്‍ക്ക് തടവുശിക്ഷ വിധിച്ച് അര്‍ജന്റീനിയന്‍ കോടതി. രണ്ട് പുരോഹിതര്‍ക്കാണ് നാല്‍പ്പതു വര്‍ഷത്തിലധികം നീളുന്ന തടവുശിക്ഷ വിധിച്ചത്. പോപ്പ് ഫ്രാന്‍സിസിന്റെ ജന്മദേശത്ത് നടന്ന ഈ സംഭവം സഭയെ പ്രതിക്കൂട്ടിലാക്കിയിരുന്നു.
സഭ വൈദികരെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. കോടതി വിധി. 2004നും 2016നും ഇടയിലാണ് വിദ്യാര്‍ത്ഥികള്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടത് എന്നായിരുന്നു പരാതി. എന്നാല്‍ സംഭവത്തില്‍ ആരോപിതരായ വൈദികരെ സഭ മാറ്റിനിര്‍ത്തിയിരുന്നു; മാത്രമല്ല ആരോപിതരായ വൈദികരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ സഹകരിക്കുമെന്നും അര്‍ജന്റീനിയന്‍ സഭ നേരെത്തെ വ്യക്തമാക്കിയായിരുന്നു.
മെന്‍ഡോസ നഗരത്തിലെ ഒരു മൂന്നംഗ ബഞ്ചാണ് കേസില്‍ വാദം കേട്ട് വിധി പറഞ്ഞത്. വൈദികരിലൊരാളായ നിക്കോളാ കൊരാഡിക്ക് 42 വര്‍ഷത്തെ തടവ് വിധിച്ചു. ഹൊരൈകോ കോര്‍ബച്ചോ എന്ന മറ്റൊരു വൈദികന് 45 വര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കൊരാഡിക്ക് 83 വയസ്സാണ് പ്രായം. കോര്‍ബചോവിന് 59 വയസ്സും. വൈദികര്‍ക്കൊപ്പം കുട്ടികളെ പീഡിപ്പിക്കാന്‍ ചേര്‍ന്ന സ്‌കൂളിലെ തോട്ടക്കാരന്‍ അമാന്‍ഡോ ഗോമസ്സിന് 18 വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. ഈ വിധിക്കുമേല്‍ അപ്പീല്‍ പോകാന്‍ പ്രതികള്‍ക്ക് അനുമതിയുണ്ടാകും.