ന്യൂഡല്‍ഹി: വിവാദമായ പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. അടുത്തയാഴ്ച ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നേക്കും. ലോക്സഭ നേരത്തെ പാസാക്കിയെങ്കിലും സഭയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ബില്‍ ലാപ്സായിരുന്നു. രാജ്യസഭയാണ് ബില്‍ പാസാക്കാനുള്ളത്. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദു, ബൗദ്ധ, ജൈന, ക്രിസ്ത്യന്‍, പാഴ്സി വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള വിവാദ ബില്ലാണ് പരിഗണനയില്‍. 1955ലെ പൗരത്വ ബില്ലിന്റെ ഭേദഗതി ബില്ലാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പാസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലീം വിരുദ്ധ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന ശക്തമായ പ്രതിഷേധമാണ് ബില്ലില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിന് പ്രേരണ നല്‍കിയത്. അതേസമയം മൂന്ന് അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷക്കാര്‍ക്ക് പൌരത്വം നല്‍കുന്നത് അടുത്തയാഴ്ച ബില്‍ കൊണ്ടുവരുന്നത് കണക്കിലെടുത്ത് എല്ലാം അംഗങ്ങളോടും ഹാജരാകാന്‍ ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. പൌരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ വിമര്‍ശനവും എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
അസം, മിസോറാം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പൌരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ദേശീയ പൌരത്വ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരില്‍ ഹിന്ദുക്കളുമുണ്ട് എന്ന് ചൂണ്ടിക്കാട്ടി ബിജെപിയും സംഘപരിവാറും വര്‍ഗീയ ധ്രുവീകരണ പ്രചാരണം നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ മതം തിരിച്ച് ഏതൊക്കെ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് പൌരത്വം അനുവദിക്കും എന്ന് വ്യക്തമാക്കിയത് വലിയ വിവാദമായിരുന്നു.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും പിന്‍വലിച്ച ബില്‍ പോലെ തന്നെ പ്രധാനപ്പെട്ട ബില്‍ എന്ന നിലയില്‍ എല്ലാ എംപിമാരും പാര്‍ലമെന്റില്‍ ഹാജരാകണം ന്നെ് ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്. എംപിമാരുടെ പ്രതിവാര യോഗത്തില്‍ സംസാരിക്കവേ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞത് ഡിസംബര്‍ 10നകം ബില്‍ പാസാക്കാമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ്.