ഡബ്ലിന്‍: ജിഹാദി വധു ലിസ സ്മിത്തിന് കോടതിയില്‍ ജാമ്യം ലഭിച്ചില്ല. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായത് കുറ്റകൃത്യം തന്നെയാണ് എന്നായിരുന്നു ഡബ്ലിന്‍ കോടതിയുടെ കണ്ടെത്തല്‍. തീവ്രവാദ നിയമപ്രകാരം ആണ് ലിസയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. തുര്‍ക്കിയില്‍ നിന്നും കഴിഞ്ഞ ഞായറഴ്ച ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ലിസയെ അയര്‍ലണ്ടില്‍ എത്തിയ ഉടന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. അതിനു ശേഷം ഇവരുടെ കസ്റ്റഡി കാലാവധി നീട്ടി. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം സ്ഥാപിച്ചതിനാല്‍ ലിസയെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയയാക്കിയിരുന്നു. ജിഹാദി വധു ആയിരുന്ന ലിസ ഭീകര സംഘടനയ്ക്ക് വേണ്ടി ഒരിക്കല്‍ പോലും തോക്കെടുത്തിട്ടില്ലെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞിരുന്നു.
അയര്‍ലണ്ടിലെ മുന്‍ സേനഅംഗമായതിനാല്‍ ലിസ, ഇസ്ലാമിക് സ്റ്റേറ്റില്‍ യുദ്ധ രംഗത്ത് ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഇവരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയയാക്കിയത്. താന്‍ ജിഹാദിവധു മാത്രമായിരുന്നു എന്നാണ് ലിസ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ മൊഴി നല്‍കിയിരിക്കുന്നത്. ഇന്ന് കോടതിയില്‍ കറുത്ത ബുര്‍ക്ക ധരിച്ചെത്തിയ ലിസ മുഖം മരിച്ചിരുന്നില്ല. എന്നാല്‍ കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ ഇവര്‍ മുഖാവരണം ധരിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. തീവ്രവാദവുമായി ബന്ധപ്പെടുന്നത് തീര്‍ത്തും കുറ്റകരമാണെന്നും, അതിനാല്‍ ലിസയ്ക്ക് ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞപ്പോള്‍ ഇവര്‍ തീര്‍ത്തും മൗനം പാലിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലിസയ്‌ക്കൊപ്പം അയര്‍ലണ്ടിലെത്തിയ രണ്ടുവയസുകാരി മകളുടെ സംരക്ഷണം ലിസയുടെ ബന്ധുക്കളും, കുട്ടികളുടെ സംരക്ഷണ ചുമതലയുള്ള ‘ടെസ്ല’ എന്ന ഏജന്‍സിയും ഏറ്റെടുത്തിട്ടുണ്ട്. മുന്‍ സേന അംഗമായ ലിസ സ്മിത്തിന്റെ തിരിച്ചുവരവിന് മന്ത്രി ലിയോ വരേദ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്‍കൈ എടുത്തിരുന്നു. ഇസ്ലമിക് സ്റ്റേറ്റ് ക്ഷയിച്ചുതുടങ്ങിയതോടെ നിരവധി ഭീകരര്‍ ആണ് കഴിഞ്ഞ മാസങ്ങളില്‍ കീഴടങ്ങിയത്. മറ്റു ജിഹാദി വധുക്കളില്‍ വലിയൊരു ശതമാനവും ഇരട്ടപൗരത്വമുള്ളവരാണ്. എന്നാല്‍ ലിസയ്ക്ക് ഐറിഷ് പൗരത്വം മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ യുഎന്നിന്റെ മനുഷ്യവകാശ നിയമം അനുസരിച്ച് ലിസയെ മാതൃരാജ്യം ഏറ്റെടുക്കേണ്ടതുണ്ട്. പൗരന്മാരെ രാജ്യമില്ലാത്തവരായി മാറ്റാന്‍ ആര്‍ക്കും അതികാരമില്ലെന്ന നിയമത്തിന്റെ പിന്‍ബലത്തില്‍ കീഴടങ്ങുന്ന ഭീകരരെ അതാത് രാജ്യം ഏറ്റെടുക്കേണ്ടതുണ്ട്. അത്തരമൊരു നിയമമാണ് ലിസയെ അയര്‍ലണ്ടില്‍ തിരിച്ചെത്തിച്ചത്.