ലണ്ടന്‍: യുകെ യിലെ പൊതുതെരഞ്ഞെപ്പ് ഫലം പുറത്തുവന്നപ്പോൾ15 ഇന്ത്യന്‍ വംശജര്‍ ചരിത്ര നേട്ടം സ്വന്തമാക്കി. ബ്രിട്ടീഷ് പാര്‍ലമെന്‍റിന്‍റെ ചരിത്രത്തില്‍ ഇന്ത്യന്‍ വംശജര്‍ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ (ടോറികള്‍) നിന്നും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും ഇന്ത്യന്‍ വംശജര്‍ ജയിച്ചുകയറിയിട്ടുണ്ട്. ഇതില്‍ 12 പേര്‍ എംപി സ്ഥാനം നിലനിർത്തി. മറ്റു മൂന്നുപേര്‍ ആദ്യമായി പാർലമെന്റ് അംഗങ്ങളാകുകയാണ്. ഏഴ് വീതം അംഗങ്ങളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും ലേബര്‍ പാര്‍ട്ടിയില്‍ നിന്നും ജയിച്ചത്. ഒരു ഇന്ത്യന്‍ വംശജ ലിബറല്‍ ഡെമോക്രാറ്റാണ്.
കഴിഞ്ഞ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ ഉന്നതസ്ഥാനങ്ങൾ നിലനിർത്തിയ പ്രീതി പട്ടേല്‍, റിഷി സുനക്, അലോക് ശര്‍മ എന്നിവര്‍ ഇത്തവണയും വിജയിച്ചു. മൂവരും പുതിയ മന്ത്രിസഭയിലുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകനാണ് റിഷി സുനക്. ഗഗന്‍ മഹീന്ദ്ര, ക്ലെയര്‍ കുടീഞ്ഞോ, ശൈലേഷ് വാര, സുവേല ബ്രെവര്‍മാന്‍ എന്നിവരാണ് കണ്‍സര്‍വേറ്റീവ് ടിക്കറ്റില്‍ ജയിച്ച മറ്റ് ഇന്ത്യന്‍ വംശജര്‍. പ്രീതി കൗര്‍ ഗില്‍, തന്‍മഞ്ജിത് സിങ് ദേശി, നവേന്ദ്രു മിശ്ര, വീരേന്ദ്ര ശര്‍മ, ലിസ നന്ദി, സീമ മല്‍ഹോത്ര, വലേറി വാസ് എന്നിവരാണ് ലേബര്‍ പാര്‍ട്ടി എംപിമാരായ ഇന്ത്യന്‍ വംശജര്‍. മുനീറ വില്‍സണാണ് ലിബറല്‍ ഡെമോക്രാറ്റ് അംഗമാണ്.