മംഗളൂരുവിൽ (മംഗലാപുരം) മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഷ്യാനെറ്റ്, മീഡിയ വൺ, മാതൃഭൂമി ന്യൂസ്, ന്യൂസ് 18 കേരള, 24 ന്യൂസ് എന്നിവയുടെ റിപ്പോർട്ടർമാരേയും കാമറാമാന്മാരേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്യാമറ അടക്കമുള്ളവ പിടിച്ചെടുത്തു. വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം ചെയ്യുന്ന ആശുപത്രിക്ക് മുന്നിലെത്തിയ മാധ്യമപ്രവർത്തകരെയാണ് റിപ്പോർട്ടിംഗ് അനുവദിക്കാതെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിലെ ഗേറ്റിന് പുറത്ത് നിന്ന് പോലും റിപ്പോർട്ടിംഗ് നടത്താൻ മാധ്യമപ്രവർത്തകരെ പൊലീസ് അനുവദിച്ചില്ല.
അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ മംഗളൂരുവില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിനെ ന്യായീകരിച്ച് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ രംഗത്തെത്തി. കേരളത്തില്‍ നിന്ന് വന്നവരാണ് മംഗളൂരുവില്‍ കുഴപ്പമുണ്ടാക്കിയത് എന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ആരോപിച്ചു. വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മംഗളൂരുവിൽ കൂടുതൽ ഇടങ്ങളിലേയ്ക്ക് കർഫ്യൂ വ്യാപിപ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഒരാൾ പ്രതിഷേധത്തിൽ പങ്കെടുത്ത ആൾ പോലുമല്ലെന്നും ജോലി കഴിഞ്ഞ് വരുകയാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ബന്ധുക്കൾ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു.