കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് കറന്റ് അക്കൗണ്ട് പേയ്‌മെന്റുകൾക്ക് ഒരു സെൻ്റ് കോൺടാക്റ്റ്ലെസ് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം താല്ക്കാലികമായി നിർത്തിവച്ചതായി എ.ഐ.ബി അറിയിച്ചു.
ഈ വർഷം മെയ് 30 മുതൽ എ.ഐ.ബി. കറന്റ് അക്കൗണ്ട് ഉപഭോക്താക്കളിൽ നിന്ന് ട്രാൻസാക്ഷൻ ഫീസുകൾക്കൊപ്പം കോൺടാക്റ്റ്ലെസ് ഫീസും ഈടാക്കുമെന്ന് ചൊവ്വാഴ്ച റിപ്പോർട്ടുകൾ ലഭിച്ചിരുന്നു.
എന്നാൽ കോവിഡ് -19 വ്യാപനം കാരണം കോൺടാക്റ്റ്ലെസ് ഫീസ് ഏർപ്പെടുത്തുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്നും കറന്റ് അക്കൗണ്ടുകൾക്കുള്ള മറ്റെല്ലാ ചാർജുകളും ബാങ്ക് ഈടാക്കുമെന്നും എ.ഐ.ബി വക്താവ് അറിയിച്ചു.
മെയ് അവസാനം മുതൽ ഓരോ കോൺടാക്റ്റ്ലെസ്സ് പേയ്‌മെന്റിനും ഒരു സെൻറ് ഫീസ് ഏർപ്പെടുത്തുമെന്ന് ബാങ്ക് ഉപഭോക്താക്കളെ അറിയിച്ചിരുന്നു. കറന്റ് അക്കൗണ്ടുകളുടെ ട്രാൻസാക്ഷനുകൾക്കായി മൂന്നുമാസക്കാലത്തേക്ക് 4.50 യൂറോ വീതം നൽകുന്ന പദ്ധതി തുടർന്നും ഉണ്ടാകും.
കറന്റ് അക്കൗണ്ടിൽ കുറഞ്ഞത് 2,500 യൂറോയെങ്കിലും ബാലൻസുള്ള ഉപഭോക്താക്കളിൽ നിന്ന് മൂന്നുമാസത്തിലൊരിക്കലുള്ള ട്രാൻസാക്ഷൻ ഫീസ് ബാങ്ക് ഈടാക്കുന്നില്ല.
വിദ്യാർത്ഥികൾക്കും, അടിസ്ഥാന ആവശ്യങ്ങൾക്കുള്ള ബാങ്ക് അക്കൗണ്ടുകൾക്കും ട്രാൻസാക്ഷൻ ഫീസ്, മറ്റു അധിക ചാർജുകളൊന്നും തന്നെ ഏർപ്പെടുത്തിയിട്ടില്ല. അവ അങ്ങനെ തന്നെ തുടരുമെന്നും എ.ഐ.ബി. വക്താവ് അറിയിച്ചു.
എ.ഐ.ബി.- യുടെ മോർട്ട്ഗേജ് ഉപഭോക്താക്കളെയും എ.ഐ.ബി.-യുടെ മോർട്ട്ഗേജിലേക്ക് കറൻറ് അക്കൗണ്ടിൽ നിന്ന് ഡയറക്ട് ഡെബിറ്റ് ചെയ്യുന്നതുമായ ഉപഭോക്താക്കളെയും ചാർജുകളിൽ നിന്ന് ഒഴിവാക്കിയിരുന്നു.
കോൺടാക്റ്റ്ലെസ് ചാർജുകളെക്കുറിച്ച് എ.ഐ.ബി-യുമായി ധനകാര്യ വകുപ്പ് നേരിട്ട് ബന്ധപ്പെടുമെന്നും ധനകാര്യവകുപ്പ്മന്ത്രി പാസ്ക്കൽ ഡോണോഹു അറിയിച്ചു.