മിഷ്യൻ ഗണ്ണുമായി ഗാർഡ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സ്പെഷ്യൽ ക്രിമിനൽ കോടതി വാദം കേട്ടു. മാരകായുധം കയ്യിൽ സൂക്ഷിക്കുക, ഡ്യൂട്ടി തടസപ്പെടുുത്തുക, കൊലപാതക ശ്രമം എന്നിവയാണ് പ്രതിക്കെതിരെയുള്ള കുറ്റപത്രം. Ballymun പ്രദേശവാസിയായ Derek Devoy (37) ആണ് പ്രതി. കേസ് പരിഗണിച്ച കോടതിയുടെ മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്.
ഡബ്ലിൻ Ballymun നിലെ Crannogue റോഡിൽ ഒരു ഗാർഡ ഉദ്യോഗസ്ഥനെ പ്രതി ആക്രമിച്ചു. 2019 മാർച്ച് 11നാണ് സംഭവം. ഇതിനുശേഷം അന്നേ ദിവസം തന്നെ മറ്റൊരു സ്ഥലത്തു വച്ച് ഗാർഡ സർജന്റിനെ ആക്രമിച്ചു. ഈ സംഭവത്തിൽ പബ്ലിക് ഓർഡർ ആക്ടിന്റെ 19-ാം വകുപ്പ് പ്രകാരം ഇയാളുടെ പേരിൽ കേസെടുത്തിരുന്നു.
സ്ഫോടകവസ്തു കൈവശം വെച്ചതിനും യുഗോസ്ലാവിയൻ M 75 ഹാൻഡ് ഗ്രനേഡ് ഉപയോഗിച്ചതിനും മെഷീൻ ഗൺ ഉപയോഗിച്ചതിനും ഉൾപ്പെടെയുള്ള നിരവധി കേസുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
കോടതിയിൽ ഈ കേസുകളിലെല്ലാം പ്രതി കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്.
അറസ്റ്റു ചെയ്യാനെത്തിയ ഗാർഡ ഉദ്യോഗസ്ഥന്റെ തലയ്ക്ക് നേരെ പ്രതി വെടിയുതിർത്തുവെന്നും, തലനാരിഴക്കാണ് ഉദ്യോഗസ്ഥൻ രക്ഷപെട്ടതെന്നും ഗാർഡ കോടതിയെ അറിയിച്ചു. ജീവൻ അപകടത്തിലാക്കാനുള്ള ഉദ്ദേശ്യത്തോടെ സ്ഫോടക വസ്തുക്കൾ കൈവശം വെച്ചതിന് പരമാവധി ശിക്ഷ ജീവപര്യന്തം തടവാണെന്ന് ജഡ്ജി പറഞ്ഞു. അന്തിമ വിധി പറയുന്നതിനായി കോടതി കേസ് ജൂലൈ 23 ലേക്ക് മാറ്റി.