ഡബ്ലിൻ: അയർലണ്ടിൽ കോവിഡ് കേസുകൾ വർദ്ധിക്കുമ്പോഴും ക്രിസ്മസ് കാലത്ത് മറ്റൊരു ലോക്ക്ഡൗണിന്റെ സാധ്യത തള്ളി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ.ക്രിസ്മസ് ലോക്ക്ഡൗണുകൾക്ക് സാധ്യതയില്ലെന്നും,അതേസമയം രാജ്യത്തെ ഉയർന്ന അണുബാധ നിരക്കിനെ നേരിടാൻ അധിക നിയന്ത്രണങ്ങൾ ആവശ്യമാണോയെന്ന് തീരുമാനിക്കാൻ നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീമിലെ ഉദ്യോഗസ്ഥർ വ്യാഴാഴ്ച യോഗം ചേരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന പ്രവണത ആശങ്കാജനകമാണെന്നും ഇതിനെ നേരിടാൻ വാക്‌സിൻ ബൂസ്റ്റർ കാമ്പെയ്‌ൻ വിപുലീകരിക്കുമെന്നും എന്നാൽ ഇതിൽ ആളുകളുടെ സമീപനവും പ്രധാനമാണെന്നും മാർട്ടിൻ ചൂണ്ടിക്കാട്ടി.
രാജ്യത്തെ മിക്ക കൗണ്ടികളിലും പ്രായഭേദമന്യേ എല്ലാ ആൾക്കാരിലും കോവിഡ് കേസുകൾ കൂടുന്നുണ്ട് , പ്രത്യേകിച്ച് 19-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ മറ്റു പ്രായക്കാരെ അപേക്ഷിച്ച് അണുബാധ നിരക്ക് കൂടുതലാണ്. അതേസമയം 85 വയസ്സിന് മുകളിലുള്ളവരിൽ കോവിഡ് ബാധ കുറവുണ്ട് ഈ ഗ്രൂപ്പിന് ബൂസ്റ്റർ വാക്സിനുകൾ നൽകിയതിനാലാണ് ഇതെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം അയർലണ്ടിൽ 3,000 ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
വർദ്ധിച്ചുവരുന്ന കേസുകൾ നിയന്ത്രിക്കാൻ മുഴുവനായി വർക്ക് ഫ്രം ഹോം പോളിസിയിലേക്ക് മടങ്ങുന്നത് സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാലത് സർക്കാർ പരിഗണിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രി സ്റ്റീഫൻ ഡോണലി വ്യക്തമാക്കി.