സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്‍റായിരുന്ന മിഖായേൽ ഗോർബച്ചേവ് (91)അന്തരിച്ചു. ഏറെനാളുകളായി രോഗ ബാധിതനായിരുന്നു ഗോർബച്ചേവ്. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. മുൻ സോവിയറ്റ് നേതാവിന്‍റെ മരണത്തിൽ ലോക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
പെരിസ്ട്രോയിക്ക, ഗ്ലാസ്നോറ്റ് എന്നീ ചരിത്രപ്രാധാന്യമുള്ള സിദ്ധാന്തങ്ങൾ അവതരിപ്പിച്ച വ്യക്തിയാണ് ഗോർബച്ചേവ്. സോവിയേറ്റ് രാഷ്ട്രീയത്തെ കൂടുതല്‍ ജനാധിപത്യ വല്‍ക്കരിക്കാനും സാമ്പത്തിക ഘടനയെ വികേന്ദ്രീകരിക്കാനുമുള്ള ഗോര്‍ബച്ചേവിന്‍റെ പരിശ്രമങ്ങളാണ് സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചക്ക് കാരണമായതെന്നാണ് വിമര്‍ശനങ്ങളും അദ്ദേഹത്തിനെതിരെ നിലനില്‍ക്കുന്നുണ്ട്.
നിലവില്‍ റഷ്യയുടെ ഭാഗമായ പ്രിവോയ്‌ലിയിൽ 1931 മാര്‍ച്ച് 2 നാണ് മിഖായേല്‍ സെര്‍ജെയ്വിച്ച് ഗോര്‍ബച്ചേവിന്‍റെ ജനനം. 1985 -1991 കാലയളവിൽ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയന്‍റെ ജനറല്‍ സെക്രട്ടറിയായി പ്രവവര്‍ത്തിച്ച ഇദ്ദേഹം 1990-91 കാലയളവില്‍ സോവിയറ്റ് യൂണിയന്‍റെ പ്രസിഡന്റ് കൂടിയായിരുന്നു.
ശീതയുദ്ധം അവസാനിപ്പിച്ച ലോകനേതാവായ അദ്ദേഹത്തിന് 1990 ൽ സമാധാനത്തിന് ഉളള നൊബേൽ സമ്മാനം ലഭിച്ചിച്ചിട്ടുണ്ട്. കാലങ്ങളായി രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്ന് സാമൂഹിക ഇടപെടലുകളുമായി കഴിയുകയായിരുന്നു മിഖായേല്‍ ഗോര്‍ബച്ചേവ്..