കുട്ടികളുടെ സ്വകാര്യ ഡാറ്റ കൈകാര്യം ചെയ്യുന്നതിൽ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ ഇൻസ്റ്റാഗ്രാമിന് 405 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ (DPC). അതോറിറ്റി ഇതുവരെ ചുമത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പിഴ തുകയാണിതെന്നതും ശ്രദ്ധേയമാണ്.തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ പദ്ധതിയിടുന്നതായി ഇൻസ്റ്റാഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റ പ്രസ്താവനയിറക്കി.
ഇൻസ്റ്റാഗ്രാം അക്കൗണ്ടുള്ള 13-17 വയസ് പ്രായമുള്ള കുട്ടികളുടെ വിശദാംശങ്ങൾ കമ്പനി ഉപയോഗിക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് ആരോപണമുയർന്നതിനെ തുടർന്ന് 2020 സെപ്റ്റംബറിൽ അന്വേഷണം ആരംഭിച്ചിരുന്നു.
ഇൻസ്റ്റാഗ്രാമിൽ ബിസിനസ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ കുട്ടികളെ അനുവദിച്ചിട്ടുണ്ടോയെന്നും അതിന്റെ ഫലമായി കുട്ടികളുടെ ഫോൺ നമ്പറുകൾ /അല്ലെങ്കിൽ ഇമെയിൽ വിലാസങ്ങൾ എല്ലാവര്ക്കും കാണാവുന്ന രീതിയിൽ പ്രസിദ്ധീകരിചിട്ടുണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ കമ്മീഷൻ അന്വേഷിച്ചിരുന്നു.
ഒരു വർഷം മുമ്പ് അപ്‌ഡേറ്റ് ചെയ്‌ത പഴയ സെറ്റിംഗ്സ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് കമ്മീഷൻ അന്വേഷണം നടത്തിയിരിക്കുന്നത് ,കൂടാതെ കൗമാരക്കാരെ സുരക്ഷിതമായും അവരുടെ വിവരങ്ങൾ സ്വകാര്യമായും നിലനിർത്താൻ സഹായിക്കുന്നതിന് സെറ്റിങ്സിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഒരു മെറ്റാ വക്താവ് സൂചിപ്പിച്ചു .
“18 വയസ്സിന് താഴെയുള്ള ആർക്കും ഇൻസ്റ്റാഗ്രാമിൽ ചേരുമ്പോൾ അവരുടെ അക്കൗണ്ട് സ്വയമേവ സ്വകാര്യമായി സജ്ജീകരിക്കും, അതിനാൽ അവർക്ക് അറിയാവുന്ന ആളുകൾക്ക് മാത്രമേ അവർ പോസ്റ്റുചെയ്യുന്നത് കാണാനാകൂ, കൂടാതെ മുതിർന്നവർക്ക് അവരെ ഫോളോ ചെയ്യാത്ത കൗമാരക്കാർക്ക് സന്ദേശം അയക്കാനും കഴിയില്ല. ഇൻസ്റ്റ വക്താവ് കൂട്ടിച്ചേർത്തു.
അതിനാൽ ഇത്ര വലിയ തുക പിഴ കണക്കാക്കിയതിൽ സംശയമുണ്ടെന്നും DPCയുടെ തീരുമാനത്തിനെതിരെ അപ്പീൽ പോകുമെന്നും ഇൻസ്റ്റാഗ്രാം അറിയിച്ചു.