ഡബ്ലിന്‍: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ മന്ത്രിസഭയുടെ പ്രതിച്ഛായ സംരക്ഷിക്കാന്‍ മുന്‍ ഗാര്‍ഡ കമ്മീഷണര്‍ മാര്‍ട്ടിന്‍ കള്ളിനാനെ പ്രധാനമന്ത്രി എന്‍ഡ കെന്നി നിര്‍ബന്ധിച്ച് രാജിവെയ്പ്പിച്ചുവെന്ന ഫെനലി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നിക്ക് അഭിമുഖീകരിക്കേണ്ടത് രണ്ട് അവിശ്വാസ പ്രമേയങ്ങള്‍. ഫിയന്ന ഫോയ് ലും ഷെന്‍ ഫെയ്നും അവിശ്വാസ പ്രമയേങ്ങള്‍ മേശപ്പുറത്ത് വെയ്ക്കുന്നു. മൈക്കിള്‍ മാര്‍ട്ടിന്‍ പാര്‍ട്ടിയുടെ താത്പര്യം അവിശ്വാസ പ്രമേയമാണെന്ന് വ്യക്തമാക്കി രംഗത്തെത്തി. അടുത്ത ആഴ്ച്ച ആദ്യം തന്നെ നടപടികള്‍ കൊക്കൊള്ളും. കെന്നിയുടെ നിലപാട് ന്യായീകരിക്കാനാവാത്തതാണെന്നും രാജിവെയ്ക്കണമെന്നും ജെറി ആഡംസും ആവശ്യപ്പെട്ടു.
എത്രയും വേഗം പൊതു തിരഞ്ഞെടുപ്പ് നടത്തണമെന്ന് കൂടി ആഡംസ് ആവശ്യപ്പെടുന്നുണ്ട്. മാര്‍ട്ടിന്‍ കള്ളിനാന് യാതൊരു അവസരവും നല്‍കിയില്ലെന്ന് മൈക്കിള്‍ മാര്‍ട്ടിന്‍ രാവിലെ ചൂണ്ടികാണിച്ചിരുന്നു. ഇതിനിടെ സോഷ്യല്‍ ഡോമോക്രാറ്റുകള്‍ ഡയല്‍ നേരത്തെ വിളിച്ച് ചേര്‍ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുകയും ചെയ്തു. വിഷയത്തില്‍ കെന്നിയ്ക്കുള്ള പങ്ക് പ്രധാനമാണെന്ന് വ്യക്തമായതായി മൈക്കിള്‍ മാര്‍ട്ടിന്‍ ആരോപിച്ചു. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ നിയമമന്ത്രി അലന്‍ ഷാറ്റര്‍ രാജിവെയ്‌ക്കേണ്ടി വരുമെന്ന സാഹചര്യത്തില്‍ മന്ത്രിസഭയുടെ പ്രതിച്ഛായ നിലനിലര്‍ത്താന്‍ ഗാര്‍ഡ കമ്മീഷണറെ പ്രധാനമന്ത്രി രാജിവെയ്ക്കാന്‍ നിര്‍ബന്ധിച്ചുവെന്നാണ് അന്വേഷണകമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. 30 വര്‍ഷമായി നടന്നുകൊണ്ടിരുന്ന ഫോണ്‍ ചോര്‍ത്തലിന് തന്നെ ബലിയാടാക്കിയെന്ന് കള്ളിനാന്‍ അന്വേഷണകമ്മീഷനോട് വ്യക്തമാക്കിയിരുന്നു.
സംഭവ ദിവസം കാബിനറ്റ് മീറ്റിംഗിന് ശേഷം കള്ളിനാനെ പുറത്താക്കാന്‍ തീരുമാനിക്കുകയും ഈ വിവരം എന്‍ഡ കെന്നി നിയമവകുപ്പ് ജനറല്‍ സെക്രട്ടറി ജനറല്‍ ബ്രയാന്‍ പഴ്‌സെലിനെ കള്ളിനാന്റെ വീട്ടിലേക്ക് അയച്ച് അറിയിക്കുകയും ചെയ്തുവെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. എന്നാല്‍ പ്രധാനമന്ത്രി ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ്.
വിഷയത്തില്‍ കെന്നിയുടെ നിലപാടും ഫിനഗേല്‍ ലേബര്‍ പാര്‍ട്ടിയുടെ നിലപാടും അപമാനകരമാണെന്നും കെന്നിയെ സംരക്ഷിക്കാനാണ് ഇരു പാര്‍ട്ടികളും നോക്കുന്നതെന്നും ജെറി ആഡംസ് കുറ്റപ്പെടുത്തി. സര്‍ക്കാരിന്‍റെ പരാജയമാണ് വ്യക്തമാകുന്നത്. അടുത്ത ആഴ്ച്ച തന്നെ പാര്‍ലമെന്‍റ് ചേര്‍ന്ന് ചര്‍ച്ച ആവശ്യമാണ്. ഗൗരവമുള്ള കാര്യമാണെന്നും പ്രത്യാഘാതം വലുതായിരിക്കുമെന്നും ആഡംസ് സൂചിപ്പിച്ചു.