നീറ്റ് ഈ വര്‍ഷം ബാധകമല്ല; ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു

ന്യൂഡല്‍ഹി: മെഡിക്കല്‍-ഡെന്റല്‍ പ്രവേശനത്തിന് ഏകീകൃത പൊതുപ്രവേശന പരീക്ഷ നടത്തണം എന്ന സുപ്രീം കോടതി വിധി മറി കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. രാഷ്ട്രപതി അംഗീകരിച്ചാല്‍ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരും.

ഓര്‍ഡിനന്‍സ് അനുസരിച്ച് നീറ്റ് അടുത്ത വര്‍ഷം മുതല്‍ മതിയാവും. 14 സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ കൂടിയാലോചനകള്‍ക്കുശേഷമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്. പരീക്ഷയുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥ വിദ്യാര്‍ഥികളില്‍ മാനസിക സമ്മര്‍ദമുണ്ടാക്കുന്നത് സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ വര്‍ഷം മെഡിക്കല്‍ ഡെന്റല്‍ കോളേജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളും നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് ) എഴുതണമെന്ന് സുപ്രീം കോടതി കഴിഞ്ഞ മാസം 11നാണ് ഉത്തരവിട്ടത്. എന്നാല്‍ പല സംസ്ഥാനങ്ങളും തങ്ങളുടെ പ്രവേശന പരീക്ഷ നടത്തി കഴിഞ്ഞതിനാല്‍ ഈ വര്‍ഷത്തേക്ക് അഡ്മിഷന്‍ നടത്താന്‍ അനുവദിക്കണമെന്നു കാണിച്ച് വിവിധ സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഈ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്നാണ് കേന്ദ്രം ഓര്‍ഡിനന്‍സിന് സാധ്യത തേടിയത്.

മേയ് 1ന് നടന്ന നീറ്റിന്റെ ആദ്യഘട്ട പരീക്ഷയില്‍ 6.5 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ജൂലൈ 24 നാണ് രണ്ടാംഘട്ട പരീക്ഷ. സര്‍ക്കാറിന് കീഴിലുള്ള മെഡിക്കല്‍ കോളജുകളിലേക്കും സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ മാനേജ്മെന്റ് സീറ്റിലേക്കുമുള്ള പ്രവേശനത്തിനാണ് നീറ്റ് ബാധകമാകുന്നത്.

Share this news

Leave a Reply

%d bloggers like this: