റഷ്യന്‍ താരം മരുന്ന് ഉപയോഗിച്ചു; ലണ്ടന്‍ ഒളിമ്പിക്‌സിലെ യോഗേശ്വറിന്റെ വെങ്കലം വെള്ളിയായി

ന്യൂദല്‍ഹി: 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ പുരുഷന്‍മാരുടെ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തിന് വെള്ളി. ഈയിനത്തില്‍ വെങ്കല മെഡലായിരുന്നു യോഗേശ്വര്‍ നേടിയിരുന്നത്. എന്നാല്‍ ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയില്‍ ലണ്ടനില്‍ വെള്ളി നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് യോഗേശ്വറിന്റെ വെങ്കല മെഡല്‍ വെള്ളി മെഡലായത്.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ സുശീല്‍ കുമാറിന് ശേഷം ഒളിമ്പിക് ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടുന്ന താരമായി മാറി യോഗേശ്വര്‍ ദത്ത്. നാലുതവണ ലോക ചാമ്പ്യനും രണ്ട് തവണ ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായ ബെസിക് 2013ല്‍ റഷ്യയിലുണ്ടായ കാറപകടത്തില്‍ മരണപ്പെട്ടിരുന്നു.

ലണ്ടന്‍ ഒളിമ്പിക്‌സ് സമയത്ത് ശേഖരിച്ച സാമ്പിളാണ് റിയോ ഒളിമ്പിക്‌സിന് മുന്നോടിയായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി വീണ്ടും പരിശോധിച്ചത്. കുഡുഗോവ് ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ മരുന്ന് ഉപയോഗിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. റിയോ ഒളിമ്പിക്‌സില്‍ നടന്ന മത്സരത്തില്‍ യോഗേശ്വര്‍ ദത്ത് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: