നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പല ആളുകളും സിക വൈറസ് ബാധിച്ച് ചികിത്സയിലാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ച ഒരാള്‍ ചികിത്സയ്ക്കായി എത്തിയിരുന്നു. വൈറസ് ബാധ സ്ഥിതികരിച്ചവര്‍ എല്ലാവരും അയര്‍ലണ്ടിനു പുറത്തേക്ക് യാത്ര നടത്തിയവരാണ്. കഴിഞ്ഞ വര്ഷം അഞ്ചില്‍ താഴെ ആളുകള്‍ക്ക് ചികിത്സ നല്‍കിയിരുന്നുവെന്ന് പബ്ലിക് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ സിക വൈറസിനെ ആഗോള അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചു. രോഗ നിവാരണത്തിനായി സംഘടന അടിയന്തിര നടപടികള്‍ സ്വികരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. തെക്ക് വടക്ക് അമേരിക്കയില്‍ വൈറസിന്റെ സാനിധ്യം വ്യാപകമായി കണ്ടെത്തി. ഡെങ്കിപ്പനിയും, മഞ്ഞപ്പിത്തവും പടര്‍ത്തുന്ന അതെ കൊതുകുകള്‍ തന്നെയാണ് സിക വൈറസും പരത്തുന്നത്. നവജാത ശിശുക്കളില്‍ മസ്തിഷ്‌ക വൈകല്യമുണ്ടാക്കുന്ന വൈറസായതിനാല്‍ 2018 വരെ ഗര്ഭിണികളാകാതിരിക്കാന്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
H1 N1 പടര്‍ന്നു പിടിച്ചപ്പോഴാണ് ലോകാരോഗ്യ സംഘടന ഇതിനു മുന്‍പ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. 2014 ല്‍ പടര്‍ന്നു പിടിച്ച പോളിയോയ്ക്ക് സമാനമായ രോഗത്തെയും ശേഷം എബോളയെ തുടര്‍ന്നും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സിക വൈറസ് പടരുന്ന സാഹചര്യത്തില്‍ കൂട്ടായ പരിശ്രമമാണ് ആവശ്യമെന്നും യാത്ര ചെയ്യുന്നതിനും കച്ചവടം നടത്തുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്റ്റര്‍ ജനറല്‍ മാര്‍ഗരറ്റ് ചാന്‍ പ്രതികരിച്ചു.