ഐറിഷ് ആശുപത്രികളില്‍ ചികിത്സ നേടിയവരുടെ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്താനുള്ള അവസരം ഒരുങ്ങുന്നു. ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസാണ് ആദ്യമായി പൊതുജനങ്ങളുടെ അഭിപ്രായം ഗവണ്‍മെന്റിനോട് രേഖപ്പെടുത്താനുള്ള അവസരം ഒരുക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിനും ജൂലൈ 26 നും ഇടയ്ക്ക് രാജ്യത്തെ ഏതെങ്കിലും 40 ആശുപത്രികളില്‍ നിന്ന് കുറഞ്ഞത് 24 മണിക്കൂറത്തെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ട പ്രായപൂര്‍ത്തിയായ രോഗികള്‍ക്കിടയിലാണ് ദേശീയ രോഗീപരിചരണ സര്‍വ്വേ നടത്തുന്നത്. രോഗിയുടെ പ്രവേശനം, ഡിസ്ചാര്‍ജ്, വാര്‍ഡ് പരിസ്ഥിതി, ജീവനക്കാരുടെ ഇടപെടല്‍, പരിചരണവും ചികിത്സയും ഉള്‍പ്പെടെ ആശുപത്രികളില്‍ ഒരു രോഗി അനുഭവിക്കുന്ന എല്ലാ വശങ്ങളും സര്‍വേയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
എന്തെങ്കിലും പ്രശ്‌നത്തെ ചൂണ്ടിക്കാണിക്കണമെങ്കിലോ ഗവണ്മെന്റിനെ ബോധ്യപ്പെടുത്തണമെങ്കിലോ ഈ സര്‍വേയിലൂടെ വെളിപ്പെടുത്താമെന്ന് സൈമണ്‍ ഹാരിസ് അറിയിച്ചു. ആശുപത്രികളുടെ ഗുണനിലവാരവും സുരക്ഷിതത്വവും മെച്ചപ്പെടുത്തുന്നത് തുടരുമെന്ന് ഉറപ്പുവരുത്തുന്നതിനായി നയരൂപകര്‍ത്താക്കള്‍ക്കും, നിയമാനുസൃതര്‍ക്കും, ആരോഗ്യസേവനത്തിനുമായി ഈ സര്‍വേ പ്രാധാന്യമുള്ളതായി മാറും. ആരോഗ്യ വകുപ്പ്, എച്ച്എസ്ഇ, ഹിക്വ എന്നിവര്‍ സര്‍വേയുടെ ഫലങ്ങള്‍ പരിശോധിക്കാനായി പ്രവര്‍ത്തിക്കുന്നു.
ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്സ് ഓര്‍ഗനൈസേഷന്റെ (ഐ എന്‍ എം ഒ) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസങ്ങളില്‍ ഐറിഷ് ആശുപത്രികളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു എന്ന റിപ്പോര്‍ട്ടാണ് രോഗികള്‍ക്കിടയില്‍ സര്‍വേ നടത്തണമെന്ന ആവശ്യം ഉരുത്തിരിഞ്ഞത്. ഈ വര്‍ഷം ജനവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ ആക്‌സിഡന്റ് & എമര്‍ജന്‍സി വിഭാഗങ്ങളിലോ വാര്‍ഡുകളിലോ ട്രോളികളില്‍ മൊത്തം 51,321 രോഗികള്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു . ഇത് 2016 ന്റെ കണക്കുകളേക്കാള്‍ 6 ശതമാനം കൂടുതലാണ്. 2015 ലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡിനേക്കാള്‍ 700 ആകുകളാണ് കൂടുതല്‍.
സമീപകാല ആഴ്ചകളില്‍ ഐറിഷ് ആശുപത്രികളിലെ നഴ്‌സിങ് ജീവനക്കാരുടെ കടുത്ത ക്ഷാമം രോഗികളുടെ സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുകയും എമര്‍ജന്‍സി വകുപ്പുകളിലും വാര്‍ഡുകളിലും ജീവനക്കാര്‍ക്ക് അസഹനീയമായ കടുത്ത തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു എന്നാണ് ഐഎംഎംഒ യുടെ റിപ്പോര്‍ട്ട്.
https://www.patientexperience.ie/ എന്ന വെഡ്സൈറ്റിലൂടെ നിങ്ങള്‍ക്ക് ഈ ഓണ്‍ലൈന്‍ സര്‍വേയില്‍ പങ്കെടുക്കാവുന്നതാണ്.
എ എം