ഡബ്ലിന്‍: വിവാഹമോചന നിയമവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് അഭിപ്രായ വോട്ടെടുപ്പ് രേഖപ്പെടുത്തേണ്ടത് നവംബര്‍ മാസത്തില്‍. വിവാഹ മോചനത്തിന് വേണ്ടിയുള്ള കാത്തിരുപ്പ് 4 വര്‍ഷത്തില്‍ നിന്നും രണ്ട് വര്‍ഷം ആക്കി ചുരുക്കാനുള്ള തീരുമാനത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫൈന്‍ ഗെയ്ല്‍ അംഗം ജോസഫ മധിഗനയുടെ അഭിപ്രായത്തെ തുടര്‍ന്ന് വിവാഹ മോചനം നേടേണ്ടവരുടെ സമയ കാലയളവ് കുറക്കാനുള്ള തീരുമാനം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
പൊതുജന താത്പര്യം ആരാഞ്ഞ ശേഷമായിരിക്കും വിവാഹ മോചന കാത്തിരിപ്പിന് ഭരണഘടനാ സാധ്യത ലഭിക്കുക. വിവാഹ മോചനത്തിന് ആഗ്രഹിക്കുന്ന ദമ്പതിമാര്‍ 4 വര്‍ഷം വേര്‍പിരിഞ്ഞ് ജീവിക്കണമെന്ന നിയമമാണ് ഇപ്പോള്‍ നടപ്പിലുള്ളത്. എന്നാല്‍ പുതിയ വിവാഹ മോചന നിയമം വരുന്നതോടെ 2 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വിവാഹമോചനം നേടാം.
2009 മുതല്‍ വിവാഹ മോചന കേസുകള്‍ കുറവായിരുന്ന അയര്‍ലണ്ടില്‍ 2015 ഓടെ ഇത്തരം കേസുകള്‍ വര്‍ദ്ധിക്കുകയാണുണ്ടായത്. 2009-ല്‍ 3000 പേര്‍ വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയപ്പോള്‍ 2015-ല്‍ 4500 പേരാണ് അപേക്ഷകരായിട്ടുള്ളത്. വിവാഹമോചനം ലഭിക്കാന്‍ നാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പ് കുറച്ചുകൊണ്ട് വരണമെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു.
വിവാഹമോചനവുമായി ബന്ധപ്പെട്ട പുതിയ നിയമത്തെ അനുകൂലിക്കുന്നതായി പ്രധാനമന്ത്രി ലിയോ വരേദ്കറും തന്റെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. പരസ്പരം ഒരുമിച്ചു ജീവിക്കാന്‍ താത്പര്യമില്ലാത്തവര്‍ വിവാഹ മോചനത്തിന് വേണ്ടി വര്‍ഷങ്ങളുടെ കാത്തിരുപ്പ് നടത്തേണ്ടതില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രി സഭയുടെ അംഗീകാരം ലഭിച്ച് ജനങ്ങളുടെ താത്പര്യമായിരിക്കും ഈ വിഷയത്തില്‍ അന്തിമ തീരുമാനം നിര്ണയിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡി കെ