ഇത്തവണ ക്രിസ്മസ് ഷോപ്പിംഗിനായി അയര്‍ലണ്ടിലെ വ്യാപാരശാലകളിലേക്ക് ജനങ്ങള്‍ ഒഴുകുമെന്ന് റിപ്പോര്‍ട്ട്. ഓരോ കുടുംബവും കുറഞ്ഞത് 2500 യൂറോയുടെ സാധനങ്ങള്‍ ഇത്തവണ വാങ്ങിച്ചു കൂട്ടുമെന്നാണ് കണക്കുകൂട്ടല്‍. വിലപേശി സാധനങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അപൂര്‍വ്വ അവസരമാണ് ക്രിസ്മസ് പൂര്‍വ്വഷോപ്പിംഗ്. വരുന്ന സൈബര്‍ തിങ്കളാഴ്ച, പ്രീ-ഫെസ്റ്റിവല്‍ ഓണ്‍-ലൈന്‍ ഷോപ്പിംഗ് മേള പൊടിപൊടിക്കുമെന്നാണ് ഐറിഷ് വ്യാപാരികളുടെ കണക്കുകൂട്ടല്‍.
അടുക്കളിയിലേക്കുള്ള ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയ്ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. പ്ലാസ്മ-എല്‍.സി.ഡി ടെലിവിഷനുകള്‍, പുരുഷന്മാരുടെ സ്യൂട്ടുകള്‍, സ്ത്രീകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍ തുടങ്ങി അടുത്തവര്‍ഷത്തെ ക്രിസ്മസിന് അയക്കാനുള്ള ആശംസാകാര്‍ഡുകള്‍ വരെ ചൂടപ്പംപോലെ വിറ്റഴിയും. കഴിഞ്ഞ വര്‍ഷം ഐറിഷ് കുടുംബങ്ങള്‍ ശരാശരി 2,585 യൂറോ ക്രിസ്മസ് സീസണില്‍ ചെലവഴിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബാങ്ക് ഓഫ് അയര്‍ലണ്ട് സംഘടിപ്പിച്ച എക്കണോമിക് പള്‍സ് സര്‍വേയില്‍ അഞ്ചില്‍ ഒരാള്‍ വീതം ഈ ക്രിസ്മസ് സീസണില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികം ചിലവാക്കുമെന്ന് വെളിപ്പെടുത്തി. അതേസമയം 57 ശതമാനം പേര്‍ ചിലവ് കഴിഞ്ഞ വര്‍ഷത്തിന് തുല്യമായിരിക്കുമെന്നും പറഞ്ഞു.
അതേസമയം പൗണ്ടിന്റെ മൂല്യമിടിഞ്ഞതിനാല്‍ കുറഞ്ഞ വിലയ്ക്ക് ഷോപ്പിങ് നടത്താം എന്ന കാരണത്താല്‍ രാജ്യത്തെ മൂന്നിലൊന്ന് ജനങ്ങളും ക്രിസ്മസ് ഷോപ്പിങ്ങിനായി നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പോകാന്‍ പദ്ധതിയിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ടുമായി അതിര്‍ത്തി പങ്കിടുന്ന കൗണ്ടികളിലെ ജനങ്ങളില്‍ നോര്‍ത്തേണ്‍ അയര്‍ലന്റിലാണ് ഷോപ്പിങ് നടത്തുന്നത്. 43 ശതമാനം ലാഭമാണ് ഇതിലൂടെ ഇവര്‍ക്ക് ലഭിക്കുന്നത്. ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, മദ്യം, കളിപ്പാട്ടങ്ങള്‍ എന്നിവയെല്ലാം ഇവിടുത്തേതിലും കുറഞ്ഞ വിലയ്ക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ലഭ്യാകും. എന്നാല്‍ ഇത് നോര്‍ത്തേണ്‍ അയര്‍ലണ്ട് അതിര്‍ത്തിയിലെ കൗണ്ടികളിലുള്ള റീട്ടെയില്‍ ഷോപ്പുകാര്‍ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ക്രിസ്മസ് സീസണില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഷോപ്പിങ് നടത്തുന്നവരില്‍ 10 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
ഡികെ